ന്യൂഡല്‍ഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്നതിൽ സസ്പെൻസ് അവസാനിപ്പിക്കാതെ കോൺഗ്രസ് ദേശീയ നേതൃത്വം. മുഖ്യമന്ത്രി പ്രഖ്യാപനം നാളെയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് അറിയിച്ചു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും തമ്മില്‍ ഇന്ന് വൈകിട്ട് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ജയറാം രമേശ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. പത്ത് ദിവസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ആദ്യമായാണ് പ്രഖ്യാപനദിവസം അറിയിച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് മൂന്ന് നേതാക്കൾ അവകാശം ഉന്നയിച്ച് രംഗത്തെത്തിയതോടെയാണ് മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടു പോയത്. കെ സി വേണുഗോപാൽ, വിഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശം ഉന്നയിച്ചത്. തര്‍ക്കം തുടര്‍ന്നതോടെ കഴിഞ്ഞ ദിവസം മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു. കെ മുരളീധരന്‍, കെ സുധാകരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം എം ഹസ്സന്‍ എന്നിവരെയാണ് വിളിപ്പിച്ചത്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പില്‍, എ പി അനില്‍കുമാര്‍, പി സി വിഷ്ണുനാഥ് എന്നിവരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെ തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഉണ്ടായ പ്രതിസന്ധി ഏറെ വിമര്‍ശനമുണ്ടാക്കിയിരുന്നു. ഫലം വന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാകാത്തത് യുഡിഎഫിലെ ഘകടകക്ഷികളിലും വലിയ അതൃപ്തിക്ക് കാരണമായി. ലീഗ് നേതാക്കളും കേരള കോൺഗ്രസ് ജോസഫ് വിഭാഗവും ആർഎസ് പി നേതാക്കളും പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു.
Updating:
















