കോട്ടയം: മതവിദ്വേഷ പരാമര്‍ശക്കേസില്‍ ബിജെപി നേതാവും മുൻ എംഎല്‍എയുമായ പി.സി.ജോര്‍ജിന് ജാമ്യം. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പലഘട്ടങ്ങളായി നടന്ന വാദത്തിനൊടുവിലാണ് കോടതി ജാമ്യം അനുവദിച്ചത്. ചാനല്‍ ചർച്ചയുടെ പരാമർശത്തിന്റെ പേരില്‍ ഈരാറ്റുപേട്ട പോലീസാണ് പി സി ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
ശാരീക ബുദ്ധിമുട്ടുകള്‍ അടക്കമുള്ള കാര്യങ്ങള്‍ പി.സി.ജോര്‍ജ് കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതു പ്രവർത്തകനാകുമ്പോൾ കേസുകള്‍ ഉണ്ടാകും. താൻ മുമ്പ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് കേസുകള്‍ ഇല്ല. അന്വേഷണം പൂർത്തീകരിച്ചതായി പോലീസ് റിപ്പോർട്ട് ഉണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നും ജോർജ് വാദിച്ചു.
മൂന്ന് മുതല്‍ അഞ്ച് വർഷം വരെ ശിക്ഷ നല്‍കണമെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. കേസില്‍ അറസ്റ്റിലായ ജോർജ് നിലവില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്.
എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂർത്തിയായെന്നും ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമായതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗവും വാദിച്ചു. ആരോഗ്യസ്ഥിതി സംബന്ധിക്കുന്ന മെഡിക്കല്‍ രേഖകള്‍ പി സി ജോർജ് കോടതിയില്‍ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി ഇത് പരിഗണിച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.
TAGS : PC GEORGE
SUMMARY : Hate speech case; PC George granted bail