ഐബി ഉദ്യോഗസ്ഥയുടെ മരണം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘ മധുവിന്റെ ആത്മഹത്യയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേഘ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. മേഘ ഒരു കൂട്ടുകാരിക്കൊപ്പമാണ് ആശുപത്രിയിലെത്തി ഗർഭഛിദ്രം നടത്തിയതെന്നാണു പോലീസ് കണ്ടെത്തിയത്. മേഘയുടെ ബാങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ ആശുപത്രിയില്‍ പണം നല്‍കിയതിന്റെ വിവരം ലഭിച്ചതിനെ തുടർന്നാണു കുടുംബം വിവരം പോലീസില്‍ അറിയിച്ചത്.

മേഘ ഗർഭഛിദ്രം നടത്തിയിരുന്നുവെന്ന് കുടുംബം അറിയുന്നതും അപ്പോള്‍ മാത്രമാണ്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു സുഹൃത്തിനൊപ്പം മേഘ ആശുപത്രിയിലെത്തിയ വിവരം സ്ഥിരീകരിച്ചത്. മേഘയുടെ ബാഗില്‍നിന്ന് ഇതുമായി ബന്ധപ്പെട്ട മരുന്നിന്റെ കുറിപ്പടിയും കുടുംബത്തിനു ലഭിച്ചിരുന്നു. സുകാന്ത് മേഘയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നും മകളില്‍ നിന്നു പണം തട്ടിയെടുത്തുവെന്നും പിതാവ് മധുസൂദനൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മേഘയും സുകാന്തും തമ്മിലുള്ള അടുപ്പം അറിഞ്ഞ മാതാപിതാക്കള്‍ വിവാഹം നടത്താൻ തയാറാണെന്ന് അറിയിച്ചിരുന്നു. സുകാന്തിന്റെ കുടുംബവുമായി സംസാരിക്കാമെന്ന് പറഞ്ഞപ്പോള്‍ ഓരോ കാരണം പറഞ്ഞ് സുകാന്ത് ഒഴിഞ്ഞുമാറുകയായിരുന്നുവെന്നു മേഘയുടെ കുടുംബാംഗങ്ങള്‍ പറയുന്നു. സുകാന്തിന്റെ പിതാവിന്റെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞാണ് നീട്ടിക്കൊണ്ടുപോയത്. ഇതോടെ എന്തെങ്കിലും തീരുമാനമാകുന്നതു വരെ ബന്ധം തുടരുന്നതിനെ മേഘയുടെ മാതാപിതാക്കള്‍ വിലക്കിയിരുന്നു.

കുറച്ചുകൂടി സമയം വേണമെന്നാണ് മേഘ മാതാപിതാക്കളോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതാകാം മേഘയെ മരണത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്. മരണദിവസം രാവിലെയും മേഘ അമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഒരു തരത്തിലുള്ള പ്രശ്‌നങ്ങളുമുള്ളതായി മേഘ പറഞ്ഞിരുന്നില്ല. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് പാളത്തിലൂടെ നടക്കുമ്പോൾ നാലു തവണയാണ് മേഘയും സുകാന്തുമായി സംസാരിച്ചതെന്ന് പോലീസ് പറയുന്നു.

മേഘ മധു ഉള്‍പ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ സുകാന്ത് സുരേഷ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത് മേഘയുമായി മാത്രമായിരുന്നു എന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തി. ഐ ബി ഉദ്യോഗസ്ഥരും പോലീസും കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് വനിത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്.

രണ്ട് തവണ സിവില്‍ സർവീസ് പ്രിലിമിനറി പരീക്ഷ പാസായ ആളാണ് സുകാന്ത്. മെയിൻ പരീക്ഷയില്‍ പരാജയം നേരിട്ടിട്ടും സിവില്‍ സർവീസ് മോഹം സുകന്ത് കൈവിട്ടില്ല. സുകാന്ത് സുരേഷ് ഐ.എ.എസ് എന്ന് എഴുതിയ പഴ്സണല്‍ ഡയറി മുറിക്കുള്ളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെടുത്തു. സിവില്‍ സർവീസ് നേടിയ ശേഷം മാത്രം വിവാഹം മതിയെന്ന നിലപാടിലായിരുന്നു സുകാന്ത്‌. എന്നാല്‍ വിവാഹം നടത്തണമെന്നായിരുന്നു മേഘയുടെ ആവശ്യം.

മാർച്ച്‌ 24നാണ് പേട്ട റെയില്‍വേ മേല്‍പാലത്തിനു സമീപത്തെ ട്രാക്കില്‍ മേഘയെ മരിച്ച നിലയില്‍ കണ്ടത്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ മേഘ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്‌സ്പ്രസിന് മുന്നിലേക്ക് ചാടുകയായിരുന്നു. പത്തനംതിട്ട അതിരുങ്കല്‍ കാരയ്ക്കാക്കുഴി പൂഴിക്കാട് റിട്ട. അധ്യാപകൻ മധുസൂദനന്റെയും പാലക്കാട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥ നിഷ ചന്ദ്രന്റെയും ഏകമകളാണ് മേഘ.

TAGS : LATEST NEWS
SUMMARY : IB officer’s death; Shocking details revealed

LEAVE A REPLY

Please enter your comment!
Please enter your name here