ബെംഗളൂരു: കർണാടകയിൽ പാമ്പ് കടിയേറ്റുള്ള മരണങ്ങളിൽ വർധന. ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, ഈ വർഷം ഏപ്രിൽ 28 വരെ സംസ്ഥാനത്ത് 3,300-ലധികം പാമ്പുകടിയേറ്റ കേസുകളും 21 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് യഥാക്രമം 1,800 ഉം 10 മരണങ്ങളും ആയിരുന്നു. പാമ്പുകടിയേറ്റ മരണങ്ങളും മറ്റു വൈകല്യങ്ങളും കുറയ്ക്കുന്നതിനായി പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നേരത്തെയുള്ള രോഗനിർണയം, ഗുണനിലവാരമുള്ള പാമ്പ് വിഷ വിരുദ്ധ ചികിത്സ ലഭ്യത ഉറപ്പാക്കുക, ആരോഗ്യ സംരക്ഷണ ദാതാക്കളുടെ കഴിവുകൾ ശക്തിപ്പെടുത്തുക, കമ്മ്യൂണിറ്റി വിദ്യാഭ്യാസ കാമ്പെയ്‌നുകൾ നടത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് ആരോഗ്യ വകുപ്പ് നിർദേശം നൽകി. കടിയേറ്റയുടൻ ചികിത്സ ആരംഭിക്കുന്നതിലൂടെ, രോഗിയെ രക്ഷിക്കാൻ 90 ശതമാനം സാധ്യതകളാണുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. ദിനേശ് ഗുണ്ടു റാവു പറഞ്ഞു.
ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട പാമ്പുകടിയേറ്റ കേസുകളിൽ ശിവമോഗയാണ് ഒന്നാമത്. 214 കേസുകളാണി ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. തൊട്ടുപിന്നാലെ ദക്ഷിണ കന്നഡ (196), മാണ്ഡ്യ (175), ബെംഗളൂരുവിൽ ഇതുവരെ 123 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചാമരാജനഗർ, ധാർവാഡ്, ഉഡുപ്പി ജില്ലകളിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മൂന്ന് വീതം മരണങ്ങൾ ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2024 ൽ 13,235 പാമ്പുകടിയേറ്റ കേസുകളും 100 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരുന്നു.
TAGS: KARNATAKA | SNAKE BITES
SUMMARY: Snake bites cases in Karnataka rises