മലപ്പുറം: മുൻ എംഎൽഎ പി വി അൻവർ നിലമ്പൂരിൽ വീണ്ടും മത്സരിക്കാനുള്ള സാധ്യത ഏറി. മത്സര സന്നദ്ധത തൃണമൂൽ കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിപ്പിക്കാൻ ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി യോഗം തീരുമാനിച്ചു. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം അനുവദിച്ചു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍ രണ്ട് സീറ്റും വേണമെന്നാണ് അന്‍വറിന്റെ ആവശ്യം. എന്നാല്‍ അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ആരാണ് മുഖ്യ ശത്രുവെന്ന് അൻവർ വ്യക്തമാക്കണം എന്നാണ് കോൺഗ്രസിന്റെ നിലപാട്.
പ്രദേശത്തെ മുസ്ലിം സംഘടനകൾക്ക് ആര്യാടൻ ഷൗക്കത്തിന്റെ സ്ഥാനാർത്ഥിത്വത്തോട് താൽപര്യമില്ലെന്ന് നേരത്തെ അൻവർ വ്യക്തമാക്കിയിരുന്നു. അതിനാൽ ആര്യാടൻ ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നായിരുന്നു അൻവറിൻ്റെ നിലപാട്. എംഎൽഎ സ്ഥാനം രാജിവെച്ച ഉടനെ തന്നെ ഇനി നിലമ്പൂരിൽ മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിയ്ക്ക് പിന്തുണ നൽകുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു. വി.എസ് ജോയിയെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു അൻവറിന്റെ ആദ്യ സമ്മർദ്ദം. എന്നാൽ മണ്ഡലത്തിലെ മുസ്ലീം ന്യൂനപക്ഷ വോട്ടുകളും ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ സംഘടനകളുടെ പിന്തുണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയത്. അൻവറിനെ യുഡിഎഫിൽ എടുക്കുന്നതിൽ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചത് ആര്യാടൻ ഷൗക്കത്തായിരുന്നു.
<BR>
TAGS : PV ANVAR, NILAMBUR, BY ELECTION,
SUMMARY : PV Anwar to contest from Nilambur