ശുഭാംശു ശുക്ലയുടെ യാത്ര വൈകും: ആക്‌സിയം-4 ദൗത്യം വീണ്ടും മാറ്റിവെച്ചു

ന്യൂയോർക്ക്: ആക്‌സിയം- 4 ദൗത്യം വീണ്ടും മാറ്റിവച്ചു. ഇത് അഞ്ചാം തവണയാണ് ആക്സിയം 4 ദൗത്യം മാറ്റിവയ്ക്കുന്നത്. പുതിയ തീയതി പ്രകാരം ജൂണ്‍ 22 ന് ഇന്ത്യയുടെ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും മറ്റ് 3 പേരുമടങ്ങുന്ന സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കും. നേരത്തെ ദൗത്യം ജൂണ്‍ 19 ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.

മോശം കാലാവസ്ഥയും രാജ്യാന്തര നിലയത്തിലെ സാങ്കേതിക പ്രശ്നങ്ങളുമാണ് വിക്ഷേപണ തീയതി വൈകാൻ കാരണമെന്ന് ആക്സിയം സ്‌പേസ് പ്രസ്താവനയില്‍ അറിയിച്ചു. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39 എയില്‍ നിന്നാണ് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഡ്രാഗണ്‍ പേടകം യാത്ര തിരിക്കുക. ഇന്ത്യയില്‍ നിന്നുള്ള ശുഭാംശു ശുക്ല, നാസയുടെ മുതിർന്ന ആസ്‌ട്രോനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാൻസ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം -4ലെ അംഗങ്ങള്‍.

ഈ സംഘം 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (ഐഎസ്‌എസ്) കഴിയും. നാസ, ഇസ്രോ, യൂറോപ്യന്‍ സ്പേസ് ഏജന്‍സി എന്നിവയുടെ സഹകരണത്തോടെ മനുഷ്യരെ ബഹിരാകാശ നില‌യത്തിലേക്ക് എത്തിക്കുന്ന ദൗത്യമാണ് ആക്സിയം 4. അമേരിക്കൻ സ്വകാര്യ കമ്ബനിയായ ആക്‌സിയം സ്‌പേസാണ് ദൗത്യത്തിന് പിന്നില്‍ പ്രവർത്തിക്കുന്നത്. ഐഎസ്‌ആർഒയും ആക്‌സിയവും നാസയും സ്‌പേസ് എക്‌സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യൻ പൗരനാണ് ശുഭാംശു. 41 വർഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നത്. ദൗത്യം വിജയിച്ചാല്‍ ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ, ബഹിരാകാശ നിലയം തൊടുന്ന ആദ്യ ഇന്ത്യക്കാരൻ എന്നീ ബഹുമതികളാണ് ശുഭാംശു ശുക്ലയെ കാത്തിരിക്കുന്നത്.

SUMMARY: Shubhamshu Shukla’s journey will be delayed: Axiom-4 mission postponed again

LEAVE A REPLY

Please enter your comment!
Please enter your name here