ന്യൂഡൽഹി: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആക്സിയം-4 ദൗത്യത്തിന് തുടക്കം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് സഞ്ചാരികളെ എത്തിക്കാനുള്ള ആക്‌സിയം 4 ദൗത്യം സ്പേസ് എക്സ് വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39എ-യില്‍ നിന്ന് ആക്സിയം 4 യാത്രികരെ വഹിച്ച് സ്പേസ് എക്‌സിന്‍റെ ഡ്രാഗണ്‍ പേടകം കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ കുതിച്ചുയര്‍ന്നു.
Watch Falcon 9 launch Dragon and @Axiom_Space‘s Ax-4 mission to the @Space_Station https://t.co/OJYRpM5JCF
— SpaceX (@SpaceX) June 25, 2025
ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്‌ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയില്‍ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ളത്. ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്‌എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.
Ax-4 is go for launch! pic.twitter.com/mnGATK01gf
— SpaceX (@SpaceX) June 25, 2025
1984 ല്‍ ബഹിരാകാശ യത്രനടത്തിയ രാകേഷ് ശർമയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ. ശുക്ല രണ്ടാമനാണ്. 41 വർഷത്തിനുശേഷമാണ് ഇന്ത്യയുടെ രണ്ടാംദൗത്യം. നാളെ ഇന്ത്യൻ സമയം വൈകിട്ട് നാലരയ്ക്ക് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്. ഐഎസ്‌എസില്‍ വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും ഈ നാല്‍വര്‍ സംഘം ഭാഗമാകും. നേരത്തെ, ഏഴ് തവണ മാറ്റിവയ്‌ക്കേണ്ടിവന്ന ലോഞ്ചാണ് ഇന്ന് നടന്നിരിക്കുന്നത്. മെയ് 29നായിരുന്നു ആക്സിയം 4 ദൗത്യം നടക്കേണ്ടിയിരുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങളും ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജന്‍ ലീക്കും ഐഎസ്‌എസിലെ റഷ്യന്‍ മൊഡ്യൂളിലെ സാങ്കേതിക പ്രശ്‌നങ്ങളും ആക്‌സിയം 4 വിക്ഷേപണം നീളാന്‍ കാരണമായി.
SUMMARY: Falcon 9 rocket lifts off; Axiom 4 mission launched