മംഗളൂരു: ദക്ഷിണകന്നഡ ജില്ലയിലെ ധര്‍മസ്ഥലയില്‍ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലില്‍ എസ്ഐടിയുടെ മൊഴിയെടുപ്പ് തുടരുന്നു. വിദ്യാർഥിനികളെയടക്കം നൂറിലധികം പേരെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ. പരാതിക്കാരൻ തൻ്റെ രഹസ്യ മൊഴിയിൽ ഉറച്ചു നിൽക്കുന്നതായാണ് വിവരം. ധര്‍മസ്ഥലയിൽ നാല് കിലോമീറ്റർ ചുറ്റളവിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടുവെന്നാണ് മൊഴി.
ഇന്നലെ എട്ടര മണിക്കൂർ ആണ് ശുചീകരണതൊഴിലാളിയുടെ മൊഴിയെടുത്തത്. രാവിലെ 10.30 ന് പരാതിക്കാരൻ അഭിഭാഷകരോടൊപ്പം പ്രത്യേക അന്വേഷണ സംഘ (എസ്ഐടി) ക്യാമ്പ് ഓഫിസായ മംഗളൂരു ഇൻസ്പെക്ഷൻ ബംഗ്ലാവിൽ (ഐബി) എത്തി. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള എസ്ഐടി ആദ്യദിവസം അഞ്ചുമണിക്കൂർ മൊഴിയെടുത്തിരുന്നു.
ശുചീകരണ തൊഴിലാളി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ തലയോട്ടി ഫോറന്‍സിക്ക് പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം ധർമസ്ഥലയിൽ മണ്ണ് കുഴിച്ച് പരിശോധന നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പഴയ മിസ്സിങ് കേസുകളിൽ അടക്കം സമാന്തരമായി അന്വേഷണം പുരോഗമിക്കുന്നുണ്ട്. ബെൽത്തങ്കടി പോലീസ് സ്‌റ്റേഷനിലും പ്രത്യേക അന്വേഷണസംഘത്തിൻ്റെ ഓഫിസ് തുറന്നിട്ടുണ്ട്.
SUMMARY: SIT begins probe in Dharmasthala mass burial case