ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരില്‍ ശ്രീരാമസേന ഭാരവാഹിയും. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് സാഗര്‍ പാട്ടീല്‍, മാദർ, നങ്കൻ ഗൗഡ എന്നിവരാണ് പിടിയിലായത്.
സംഭവത്തെ മുഖ്യമന്ത്രി സിദ്ധരാമയ്യ അപലപിച്ചു. മതവിദ്വേഷത്തിന്റെ പേരിൽ നടത്തിയ ഹീനകൃത്യമാണിതെന്ന് അദ്ദേഹം തന്റെ എക്സ് പോസ്റ്റില്‍ പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ശ്രീരാമസേനാതലവൻ പ്രമോദ് മുത്തലിക്കിനോ ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കോ പ്രതിപക്ഷനേതാവ് ആർ. അശോകിനോ ഏറ്റെടുക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. ഇതിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവന്ന പോലീസിനെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പോസ്റ്റില്‍ കുറിച്ചു.
ജൂലൈ 14നാണ് സംഭവം. ഉച്ചഭക്ഷണത്തിനു ശേഷം കുടിവെള്ള ടാങ്കിലെ വെള്ളം കുടിച്ച 11 വിദ്യാർഥികളെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ടാങ്കിൽ കൂടുതൽ വെള്ളം ഉണ്ടായിരുന്നത് കീടനാശിനിയുടെ വീര്യം കുറയാൻ ഇടയാക്കിയതാണ് വൻ അപകടം ഒഴിവാകാൻ കാരണമായത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികളിലൊരാൾ താൻ ടാങ്കിൽ കീടനാശിനി കലർത്തിയതായി വെളിപ്പെടുത്തി. മിഠായികളും 500 രൂപയും നൽകിയ പ്രതികൾ പറഞ്ഞതു പ്രകാരമാണിതെന്ന് കുട്ടി വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ കേസിൽ മാപ്പു സാക്ഷിയാക്കിയ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. ഇതരമതത്തിൽ പെട്ട ഹെഡ്മാസ്റ്ററെ സ്കൂളിൽ നിന്നു പുറത്താക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ വെളിപ്പെടുകയായിരുന്നു.
SUMMARY: The incident of spraying pesticide in the school’s drinking water tank