ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൽ മരിച്ച 13 വയസ്സുകാരിയുടെ മൃതദേഹത്തിൽ നിന്നു സ്വർണ മാല മോഷ്ടിച്ച മോർച്ചറി ജീവനക്കാരൻ അറസ്റ്റിൽ. വിവേക്നഗർ സ്വദേശിയായ സ്റ്റാലിനെ (32) ആണ് കൊമേഴ്ഷ്യൽ സ്ട്രീറ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂൺ നാലിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീമിന്റെ വിജയാഘോഷത്തിനിടെ മരിച്ച 11 പേരിൽ ഒരാളായ ദിവ്യാൻഷിയുടെ മാലയാണ് ഇയാൾ മോഷ്ടിച്ചത്. കടുത്ത മദ്യപാനിയായ സ്റ്റാലിനെ 2 മാസം മുൻപ് ജോലിയിൽ നിന്നു പിരിച്ചു വിട്ടിരുന്നു. എന്നാൽ ദുരന്തമുണ്ടായി മൃതദേഹങ്ങൾ കൂട്ടത്തോടെ മോർച്ചറിയിലേക്കു കൊണ്ടുവന്നതോടെ സ്റ്റാലിനെ സഹായത്തിനു വിളിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം സംസ്കരിക്കുന്നതിനിടെ ഇയാൾ സ്വർണമാല മോഷ്ടിക്കുകയായിരുന്നു.
അമ്മാവൻ ജന്മദിന സമ്മാനമായി ദിവ്യാൻഷിക്ക് നൽകിയ ഒരു ലക്ഷത്തോളം രൂപ വിലയുള്ള മാല കാണാതായതു ശ്രദ്ധയിൽപെട്ട കുടുംബം ആശുപത്രി അധികൃതരെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ പോലീസിനു പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്റ്റാലിൻ പിടിയിലായത്.
കൃത്യത്തിനു ശേഷം വീട്ടിലേക്കു മടങ്ങുന്നതിനിടെ മദ്യപിച്ചു ലക്കുകെട്ട് വീണപ്പോൾ മാല നഷ്ടപ്പെട്ടെന്നാണ് ഇയാൾ പോലീസിനു നൽകിയ മൊഴി. ഇതുസംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
SUMMARY: Bengaluru stampede: Man roped in to assist in autopsy arrested for stealing gold ornaments of victim.