തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. അഞ്ചുതെങ്ങ് സ്വദേശി മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു അപകടം. മൈക്കിൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റ ജോസഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് സ്വദേശി അനുവിന്‍റെ ഉടമസ്ഥതയിലുള്ള ‘കർമല മാതാ’ വള്ളമാണ് മറിഞ്ഞത്. അഞ്ചുതെങ്ങ് ചിറയിൻകീഴ് സ്വദേശികളായ ജിനു, അനു, സുജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്.
ഒരാഴ്ചക്കിടെ മുതലപ്പൊഴിയിൽ ഉണ്ടാകുന്ന നാലാമത്തെ അപകടമാണിത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മുതലപ്പൊഴിയില്‍ 2011 ജനുവരി മുതല്‍ 2023 ആഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളില്‍ 66 പേര്‍ മരിച്ചെന്ന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയര്‍ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു. അപകടങ്ങള്‍ തുടരുന്നതിനാല്‍ പുലിമുട്ട് നിര്‍മ്മാണത്തിലെ അപാകതകള്‍ കണ്ടെത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പൂനെ സെന്‍ട്രല്‍ വാട്ടര്‍ ആന്റ് പവര്‍ റിസര്‍ച്ച് സ്റ്റേഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
SUMMARY: Two people died after a boat capsized in Muthalapozhi.