കോട്ടയം: ജെയ്‌നമ്മ തിരോധാനക്കേസില്‍ നിര്‍ണായക കണ്ടെത്തല്‍. പിടിയിലായ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതെന്ന് ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. പ്രതി പണയംവെച്ച സ്വര്‍ണാഭരണങ്ങളും ജെയ്‌നമ്മയുടേതാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബില്‍ നടത്തിയ പരിശോധനഫലത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണമുണ്ടായത്. ജെയ്‌നമ്മയെ സെബാസ്റ്റ്യൻ കൊലപ്പെടുത്തിയെന്ന നിഗമനത്തിന് കൂടുതല്‍ ബലംപകരുന്ന തെളിവാണിത്. നേരത്തേ സെബാസ്റ്റ്യന്റെ വീട്ടില്‍നടത്തിയ പരിശോധനയിലാണ് പിറകുവശത്തെ മുറിയില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ശരീരാവശിഷ്ടങ്ങളും കണ്ടെടുത്തിരുന്നു. എന്നാല്‍, ശരീരാവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നിട്ടില്ല.
ജെയ്‌നമ്മയുടെ ഫോണ്‍ സിഗ്നലുകള്‍ ഏറ്റവും ഒടുവില്‍ ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നായിരുന്നു. ഇതാണ് സെബാസ്റ്റ്യനിലേക്ക് എത്തിച്ചേരാനുള്ള നിർണായക തെളിവായത്. ഈ ഫോണ്‍ സെബാസ്റ്റ്യൻ ഉപയോഗിച്ചതിന്റെയും സിം റീചാർജ് ചെയ്തതിന്റേയും സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. എന്നാല്‍ ഫോണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. അതേസമയം പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.
ധ്യാനകേന്ദ്രങ്ങളില്‍ പതിവായി പോകുമായിരുന്ന ജെയ്‌നമ്മയെ അവിടെവച്ചാകും സെബാസ്റ്റ്യന്‍ പരിചയപ്പെട്ടിരിക്കുക എന്നാണ് നിഗമനം. ബിന്ദു പത്മനാഭന്റെ സ്വത്ത് തട്ടിയെടുത്ത് വിറ്റ കേസില്‍ സെബാസ്റ്റ്യന്‍ നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ബിന്ദുവിനെ കാണാതായതുമായി ബന്ധപ്പെട്ടും ഇയാള്‍ക്കെതിരെ ആരോപണമുയര്‍ന്നെങ്കിലും അന്വേഷണത്തില്‍ കാര്യമായി ഒന്നും കണ്ടെത്താനായിരുന്നില്ല.
SUMMARY: The bloodstain at Sebastian’s house is Jayne’s mother’s; crucial discovery