കൊച്ചി: യുവ ഡോക്ടർ നല്‍കിയ ബലാത്സംഗ പരാതിയില്‍ റാപ്പർ വേടൻ ചോദ്യം ചെയ്യലിന് ഹാജരായി. തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ രാവിലെ പത്തുമണിയോടെയാണ് ഹാജരായത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കും. കേസിനെക്കുറിച്ച് ഇപ്പോള്‍ മിണ്ടാൻ പറ്റില്ലെന്നും ചോദ്യം ചെയ്യലിന് ആദ്യം ഹാജരായിട്ട് വരാമെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരിച്ചുവരുമ്പോൾ കൂടുതല്‍ പ്രതികരിക്കാമെന്നും ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിക്കുമെന്നും വേടൻ വ്യക്തമാക്കി. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച വേടൻ, ഇന്നും നാളെയും അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്‌എച്ച്‌ഒയ്ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിർദേശമുണ്ടായിരുന്നു. വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു.
സംഗീത ഗവേഷക നല്‍കിയ മറ്റൊരു പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസും വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതില്‍ വേടന്റെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നെന്ന് പ്രഥമദൃഷ്ട്യാ വിലയിരുത്തിയാണ് ഹൈക്കോടതി ഉപാധികളോടെ വേടന് മുൻകൂർ ജാമ്യം അനുവദിച്ചത്.
സെപ്തംബർ 9,10 തീയതികളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5വരെ തൃക്കാക്കര പോലീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. അറസ്റ്റിലായാല്‍ ഒരു ലക്ഷം രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആള്‍ ജാമ്യത്തിലും വിട്ടയയ്‌ക്കണം. കോടതിയുടെ അനുമതിയില്ലാതെ ഇന്ത്യ വിടരുത് എന്നിങ്ങനെയായിരുന്നു ജാമ്യവ്യവസ്ഥകള്‍.
SUMMARY: Rape complaint; Hunter appears for questioning