ബെംഗളൂരു: ഐഎസ് തീവ്രവാദവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസ് അന്വേഷിക്കുന്ന എൻഐഎ ബെംഗളൂരു മഹാദേവപുര യിൽ നിന്നു 2 പേരെ കസ്‌റ്റഡിയിലെടുത്തു. ഐഎസുമായും മറ്റ് ഭീകര സംഘടനകളുമായും ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെയും 21 സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി എൻഐഎ ഉദ്യോഗസ്ഥർ പറഞ്ഞു. ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും ജമ്മു കശ്മീർ എന്നിവിടങ്ങളിലുമാണ് തിരച്ചിൽ നടത്തിയതെന്ന് എൻഐഎ അറിയിച്ചു.
ബെംഗളൂരു മഹാദേവപുര ലേബേഴ്‌സ് കോളനിയിൽ നിന്നാണ് വ്യാജ ആധാർ, തിരിച്ചറിയൽ രേഖചമച്ചു കൊടുക്കുക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള നിരവധി ഡിജിറ്റൽ ഉപകരണങ്ങളും സാമഗ്രികളും പിടിച്ചെടുത്തതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഈ വർഷം ജൂണിൽ തമിഴ്‌നാട്ടിലെ ചെങ്കൽപ്പട്ടു ജില്ലയിലെ കായാർ പോലീസിൽ നിന്നു എൻഐഎ ഏറ്റെടുത്ത കേസാണിത്. ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ മറ്റുള്ളവരുമായി ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്ന മുഹമ്മദ് അഖ്ൽക് മുജാഹിദ് എന്ന അഖ്ലത്തൂർ എന്നയാളുടെ അറസ്റ്റോടെയാണ് കേസ് പുറത്തുവന്നത്. പാകിസ്ഥാനിലെയും സിറിയയിലെയും ഒന്നിലധികം സ്ഥാപനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. നിരോധിത തീവ്രവാദ സംഘടനകളുമായി ചേർന്ന് ഇന്ത്യയ്‌ക്കെതിരെ ജിഹാദ് നടത്തുന്നതിന് ആളുകളെ ശേഖരിക്കുകയും മെറ്റീരിയൽ പിന്തുണ നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഗൂഢാലോചനയെന്ന് എൻഐഎ പ്രസ്താവനയിൽ പറഞ്ഞു.
SUMMARY: ISIS terror case; 2 people in custody in NIA raid