തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകിട്ടോടെയായിരുന്നു അന്ത്യം. നിയമസഭാ സ്പീക്കർ, കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനർ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിലായ തങ്കച്ചൻ ദിവസങ്ങളോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അങ്കമാലിയില്‍ റവ ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29ന് ആണ് തങ്കച്ചൻ ജനിച്ചത്. തേവര എസ്‌എച്ച്. കോളേജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായും ജോലി ചെയ്തു. പൊതുഭരണത്തില്‍ ഡിപ്ലോമ ബിരുദവും നേടിയിട്ടുണ്ട്. 1968ല്‍ പെരുമ്ബാവൂർ കോർപ്പറേഷന്റെ ചെയർമാനായിട്ടായിരുന്നു പൊതുരംഗത്തേക്ക് പ്രവേശിച്ചത്. 1968ല്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോർപ്പറേഷൻ ചെയർമാൻ എന്ന റെക്കോർഡും തങ്കച്ചന്റെ പേരിലാണ്.
1968 മുതല്‍ 1980 വരെ പെരുമ്പാവൂർ കോർപ്പറേഷൻ കൗണ്‍സില്‍ അംഗമായിരുന്നു. 1977 മുതല്‍ 1989 വരെ എറണാകുളം ഡിസിസി പ്രസിഡന്റായും 1980-82 കാലത്ത് പെരുമ്പാവൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചു. 1982ല്‍ പെരുമ്പാവൂരില്‍ നിന്ന് ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും(1987,1991, 1996) പെരുമ്ബാവൂരില്‍ നിന്ന് തന്നെ നിയമസഭാംഗമായി.
1987-1991 കാലഘട്ടത്തില്‍ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടിയുടെ സെക്രട്ടറിയായിരുന്നു. 2001ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പെരുമ്പാവൂരില്‍ നിന്ന് മത്സരിച്ചെങ്കിലും സിപിഎമ്മിലെ സാജു പോളിനോട് പരാജയപ്പെട്ടു.
SUMMARY: Senior Congress leader PP Thankachan passes away