ഇസ്ലാമാബാദ്: നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ ഏറ്റുമുട്ടലിനു പിന്നാലെ 48 മണിക്കൂര്‍ താത്കാലിക വെടിനിര്‍ത്തലിന് സമ്മതിച്ച് പാകിസ്ഥാനും അഫ്ഗാനിസ്താനും. ബുധനാഴ്ച വൈകുന്നേരം ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ നടന്ന അക്രമണത്തിൽ ആറ് പാകിസ്ഥാന്‍ സൈനികര്‍ക്കും 15-ഓളം അഫ്ഗാന്‍ പൗരന്‍മാര്‍ക്കും ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും വെടിനിര്‍ത്തലിന് സമ്മതിച്ചത്.
ഇന്ത്യന്‍ സമയം വൈകീട്ട് 6.30-ന് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ശത്രുത ലഘൂകരിക്കുന്നതിനാണ് വെടിനിര്‍ത്തലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ചര്‍ച്ചകള്‍ തുടരുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. നേരത്തെ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഖത്തറിന്റെയും സൗദിയുടെയും സഹായം അഭ്യര്‍ത്ഥിച്ച് പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക്-അഫ്ഗാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. ഇന്ന് നടന്ന വെടിവെപ്പില്‍ 20 താലിബാന്‍ സൈനികരെ വധിച്ചതായി പാക് സൈന്യം അവകാശവാദം ഉന്നയിച്ചിരുന്നു. അഫ്ഗാന്‍ പ്രകോപനം സൃഷ്ടിച്ചെന്നും തിരിച്ചടിച്ചെന്നുമായിരുന്നു പാകിസ്താന്‍ പറഞ്ഞത്. അതേസമയം പാകിസ്ഥാന്റെ ആക്രമണത്തില്‍ പന്ത്രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി താലിബാന്‍ പറഞ്ഞിരുന്നു. നിരവധി പാക് സൈനികരെ വധിച്ചെന്നും സൈനിക പോസ്റ്റുകള്‍ തകര്‍ത്തെന്നും താലിബാന്‍ അറിയിച്ചിരുന്നു. ഏത് പാക് വെല്ലുവിളിയും നേരിടാന്‍ സജ്ജരായി സൈനികര്‍ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചെന്നും താലിബാന്‍ വ്യക്തമാക്കിയിരുന്നു.
SUMMARY: Pak-Afghan conflict; Agreement for 48-hour temporary ceasefire