മുരാരി ബാബു ജയിലിലേക്ക്; റിമാന്‍ഡ് ചെയ്തു

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ശബരിമല ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. മുരാരി ബാബുവിനെ തിരുവനന്തപുരം സബ് ജയിലിലേക്ക് കൊണ്ടുപോയി. അടുത്ത ദിവസമാകും അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുക.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ മുഖ്യസൂത്രധാരനും കേസില്‍ അറസ്റ്റിലാകുന്ന ആദ്യ ഉദ്യോഗസ്ഥനുമാണ് മുരാരി ബാബു. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണ്ണം പതിച്ച പാളികള്‍ ചെമ്പാണെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവാണ്. മുരാരിബാബുവിന്റെ അറസ്റ്റോടെ അന്വേഷണം ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് നീങ്ങുകയാണ്.

കേസിൽ രണ്ടാം പ്രതിയാണ് മുരാരി ബാബു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്‌ഐടിയുടെ നിർണായക നീക്കം.

ഉണ്ണികൃഷ്ണൻ പോറ്റിയുമായി മുരാരി ബാബുവിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവിനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. 2024ൽ ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു. കൂടാതെ ദ്വാരപാലക ശിൽപം നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റി വഴി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ മുരാരി ബാബു നീക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു.
SUMMARY: Murari Babu sent to jail; remanded

LEAVE A REPLY

Please enter your comment!
Please enter your name here