കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്. ചുരം കയറാനായുള്ള വാഹനങ്ങളുടെ നീണ്ട നിര അടിവാരം പിന്നിട്ടു. ചുരത്തിന്റെ മുകള്‍ഭാഗം മുതല്‍ താഴെ അടിവാരം വരെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ആംബുലൻസുകള്‍, അന്തർസംസ്ഥാന ബസുകള്‍, ചരക്ക് വാഹനങ്ങള്‍ എന്നിവ കുരുക്കില്‍ പെട്ടു കിടക്കുന്നത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ചുരം കയറി മുകളിലെത്താൻ ശരാശരി മൂന്നര മണിക്കൂറും താഴേക്ക് ഇറങ്ങാൻ ഒന്നര മണിക്കൂറോളം സമയവുമാണ് എടുക്കുന്നത്. വയനാട്ടിലെ മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസസൗകര്യങ്ങള്‍ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടതിനാല്‍ വരും മണിക്കൂറുകളിലും തിരക്ക് കൂടാനാണ് സാധ്യത. അതിനാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാത്തവർ ചുരം വഴിയുള്ള യാത്ര ഒഴിവാക്കുക. പകരമായി കടുവാക്കുന്ന്-പക്രന്തളം പാതയോ മറ്റിതര സമാന്തര പാതകളോ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിച്ചു.
SUMMARY: Heavy traffic jam at Thamarassery Pass














