പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക് മാറ്റി. ജയിലില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ രക്തസമ്മർദ്ദത്തില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് ചികിത്സ നല്‍കിയത്.
എന്നാല്‍ നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതോടെയാണ് ഡിസ്ചാർജ് ചെയ്തത്. അതേസമയം, കേസില്‍ തന്ത്രിയെ വിശദമായി ചോദ്യം ചെയ്യുന്നതിനായി അന്വേഷണസംഘം നാളെ കൊല്ലം വിജിലൻസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
ഇന്നലെ തന്ത്രിയുടെ വസതിയില്‍ എട്ടു മണിക്കൂറോളം നീണ്ട പരിശോധനയില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും വസ്തു ഇടപാടുകളുടെ രേഖകളും എസ്.ഐ.ടി ശേഖരിച്ചിട്ടുണ്ട്. വീട്ടിലെ സ്വർണ്ണാഭരണങ്ങളുടെ അളവും സംഘം പരിശോധിച്ചു.
SUMMARY: Doctors say health condition is satisfactory; Thantri Kantarar Rajeevara transferred to jail















