ബെംഗളൂരു: മൈസൂരു-ഊട്ടി റോഡിൽ നഞ്ചൻകോടിലെ സിന്ധുവല്ലിപുര ഗ്രാമത്തിനുസമീപം മലയാളി യാത്രക്കാരെ ആക്രമിച്ച് 85.70 ലക്ഷം രൂപ കവർന്ന കേസിൽ ഒരു മലയാളിയടക്കം ഏഴുപേരെ അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് 11 ലക്ഷം രൂപയും കണ്ടെടുത്തു.
മലപ്പുറം സ്വദേശി മുഹമ്മദ് ഹർഷാദ് (32), തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ സുധാകർ (42), ജുനൈൽ ആബിദ് (43), നിസാമുദ്ദീൻ (30), ആസിഫ് (31), ഉബൈസ് (54), സുഹൈൽ (32) എന്നിവരാണു പിടിയിലായത്. കവർച്ചയിലെ മുഖ്യസൂത്രധാരകരും മലയാളികളുമായ കുരാൻ മുനീർ, ഫൈസൽ ബാബു, പി. മുനീർ എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി മൈസൂരു എസ്പി മല്ലികാർജുൻ ബാലദണ്ഡി പറഞ്ഞു.
കോഴിക്കോട് സ്വദേശികളായ ഇലക്‌ട്രിക്കൽ എൻജിനിയർ അൻസിൽ റഹ്‌മാൻ, എസ്. ഹുസൈൻ എന്നിവരാണ് ജൂലായ് ഒന്നിന് കവർച്ചയ്ക്ക് ഇരയായത്. ഇരുവരും മൈസൂരു അശോക റോഡിലെ ഒരു ജൂവലറിയിൽ സ്വർണംവിറ്റ 85.70 ലക്ഷം രൂപയുമായി കോഴിക്കോട്ടേക്ക് മടങ്ങുമ്പോഴാണ് കാറിലെത്തിയ സംഘം ആയുധംകാട്ടി ഭീഷണിപ്പെടുത്തി കവർച്ചചെയ്തത്. സി.സി.ടി.വി. ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പോലീസ് 10 പ്രതികളെ തിരിച്ചറിയുകയും കേരളത്തിലും തമിഴ്നാട്ടിലും നടത്തിയ റെയ്ഡുകളിലൂടെ ഏഴുപേരെ അറസ്റ്റും ചെയ്തത്.ഒളിവിൽപ്പോയ മൂന്നുപ്രതികളും കേരളത്തിലെ വിവിധ കവർച്ചക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
SUMMARY: Incident of Malayali car passengers being attacked and money stolen; 7 people including a Malappuram native arrested
















