കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്ന രണ്ട് പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി. അഞ്ചാം പ്രതി വടിവാള്‍ സലിം, ആറാം പ്രതി പ്രദീപ് എന്നിവരുടെ അപേക്ഷയാണ് തള്ളിയത്. നേരത്തെ ഒന്നാം പ്രതി പള്‍സർ സുനിയുടെ ആവശ്യവും ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ശിക്ഷ മരവിപ്പിക്കാനുള്ള അസാധാരണമായ ഒരു സാഹചര്യവും നിലവിലില്ലെന്നായിരുന്നു സുനിയുടെ ഹരജി തള്ളിക്കൊണ്ട് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.
ജസ്റ്റിസ് രാജ വിജയരാഘവന്‍, കെ.വി വിജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയില്‍ വാദം കേട്ടത്. ദൃശ്യം ചിത്രീകരിച്ചു എന്ന് പറയപ്പെടുന്ന ഫോണ്‍ കണ്ടെടുത്തിട്ടില്ലെന്ന് സുനി ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ പറഞ്ഞിരുന്നു. ഫോണ്‍ ഇതുവരെ കണ്ടെത്താതിനാല്‍ ദൃശ്യങ്ങള്‍ പകർത്തി എന്നു പറയുന്നത് നിയമപരമായി നിലനില്‍ക്കില്ല. കൃത്യത്തിന് ഉപയോഗിച്ചു എന്ന് പറയുന്ന സിം കാർഡ് മറ്റൊരു വ്യക്തിയുടെ പേരിലുള്ളത്.
ഇയാളെ പ്രതിയാക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചതില്‍ കാലതാമസം ഉണ്ടായതിനാല്‍ തെളിവുകളില്‍ കൃത്രിമം നടക്കാൻ സാധ്യതയുണ്ടെന്ന വാദം കോടതി മുഖവിലയ്ക്കെടുത്തില്ലെന്നും സുനി പറയുന്നു. കേസില്‍ 20 വർഷം കഠിന തടവാണ് കോടതി പള്‍സര്‍ സുനിക്ക് വിധിച്ചത്. കേസില്‍ മറ്റു പ്രതികളും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. അഞ്ചാം പ്രതി വടിവാള്‍ സലീമും ആറാംപ്രതി പ്രദീപും നേരത്തെ തന്നെ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നു.
SUMMARY: Actress assault case: High Court rejects plea by two convicts to suspend their sentences.















