അഹമ്മദാബാദ്:രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൂടുതല്‍ ധനസഹായം പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ. ഇടക്കാല ധനസഹായമായി 25 ലക്ഷം രൂപ കൂടി നല്‍കും.നേരത്തെ പ്രഖ്യാപിച്ച ഒരുകോടിക്ക് പുറമെയാണിത്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഏക യാത്രക്കാരനായ വിശ്വാസ് കുമാറിനും ധനസഹായം നൽകും.
വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചതായി വ്യോമയാന മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. പൈലറ്റില്‍ നിന്നുള്ള മെയ് ഡേ സന്ദേശത്തിന് മറുപടി നല്‍കിയെങ്കിലും സ്വീകരിക്കും മുമ്പ് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. ബ്ലാക്ക്ബോക്സ് കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു വ്യക്തമാക്കി.
വിമാനം ഇടിച്ചിറങ്ങിയ ഹോസ്റ്റല്‍ പരിസരത്ത് നിന്ന് ഇതുവരെ 21 മൃതദേഹങ്ങള്‍ കണ്ടെടുത്തതായാണ് വിവരം. മറ്റുള്ളവക്കായി തിരച്ചിൽ തുടരുകയാണ്. വിമാനാപകടത്തില്‍ മരിച്ച മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനായി ബന്ധുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ചു തുടങ്ങി. മരിച്ച മലയാളി രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലെത്തി ഡിഎന്‍എ സാമ്പിള്‍ നല്‍കിയിട്ടുണ്ട്.
അതേസമയം, എയർ ഇന്ത്യ വിമാന അപകടം അന്വേഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. എന്താണ് അപകടത്തിന് കാരണം എന്ന് സമിതി പരിശോധിക്കും. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് നിർദ്ദേശങ്ങൾ സമിതി നൽകും. കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ജോയിന്റ് സെക്രട്ടറി തലത്തിൽ കുറയാത്ത ഉദ്യോഗസ്ഥരും സമിതിയും ഉണ്ട്.
SUMMARY : Ahmedabad plane crash: Air India announces additional financial assistance of Rs 25 lakh