അടിമാലി: ക്ഷേമപെൻഷൻ കുടിശികയ്ക്കുവേണ്ടി പിച്ചച്ചട്ടിയെടുത്ത് സമരംചെയ്ത് വാർത്തകളിൽ ഇടംനേടിയ പൊളിഞ്ഞപാലം താന്നിക്കുഴിയിൽ അന്നം ഔസേപ്പ് (അന്നമ്മ-87) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് നാലോടെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്നു 2ന് അടിമാലി സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭർത്താവ്: പരേതനായ ഔസേപ്പ്. മക്കൾ: പരേതരായ ഗ്രേസി, സൂസൻ, നൈനാൻ
2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടിയും, അന്നക്കുട്ടിയും പ്രതിഷേധ സൂചകമായി അടിമാലി ടൗണിൽ ഭിക്ഷയാചിച്ച് സമരം നടത്തിയത്. വ്യത്യസ്തമായ ഈ സമരത്തിലൂടെ ജനശ്രദ്ധയാകർഷിച്ച ഇവർക്ക് സഹായവുമായി പിന്നീട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
വിധവ പെൻഷൻ കുടിശ്ശിക തന്നുതീർക്കുക. പാവങ്ങളോട് നീതി കാണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2023 നവംബർ എട്ടിനാണ് അന്നക്കുട്ടിയും സുഹൃത്തും അടിമാലി ഇരുന്നൂറേക്കർ പൊന്നിരുത്തുംപാറയിൽ മറിയക്കുട്ടിയും ചേർന്ന് അടിമാലി ടൗണിൽ പ്ലക്കാടുമായി ഭിക്ഷാടന പ്രതിഷേധം നടത്തിയത്. കറണ്ട് ബില്ല് അടയ്ക്കാൻ നിവൃത്തിയില്ലെന്ന് രേഖപ്പെടുത്തിയ പ്ലക്കാർഡുമായാണ് ഇവർ അടിമാലി ടൗണിൽ പ്രതിഷേധിച്ചത്. ഇത് കേരളത്തിൽ വലിയ സമരാഹ്വാനങ്ങൾക്ക് വഴിവെച്ചിരുന്നു. മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്ത് വരികയും കെപിസിസി വീട് വെച്ച് നൽകുകയും ചെയ്തിരുന്നു. മറിയക്കുട്ടി പിന്നീട് ബിജെപിയിൽ ചേർന്നു.
SUMMARY: Annakutty, who protested by begging after her pension was cut, passes away