ബെംഗളൂരു: മയക്കുമരുന്നുപയോഗത്തിനെതിരെ ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ സംഘടനയായ ആന്റി ഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (അഫോയി) ഭാരവാഹികള്‍ കേരള മുഖ്യമന്ത്രി വി. ഡി. സതീശനുമായി ബെംഗളൂരുവില്‍ കൂടിക്കാഴ്ച നടത്തി. ജൂലൈ 25 ന് ജാലഹള്ളി സെന്റ് ക്ലാരറ്റ് ഓട്ടോണമസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അഫോയി’-യുടെ ഔപചാരിക ഉദ്ഘാടന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചു. ചെയര്‍മാന്‍ പി എ ഐസക്, സെക്രട്ടറി അഡ്വ. ബുഷറ വളപ്പില്‍, ട്രഷറര്‍ ജോജു വര്‍ഗീസ്, വൈസ് പ്രസിഡന്റ് ടോമി ജെ ആലുങ്കല്‍, ജോയന്റ് സെക്രട്ടറി ജോര്‍ജ് ജേക്കബ് എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യമന്ത്രിയെ കണ്ടത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അഫോയിയുടെ നേതൃത്വത്തില്‍ മയക്കുമരുന്നിനെതിരെ ബെംഗളൂരുവില്‍ നടത്തിയ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍, ലഹരിക്കടിമപ്പെട്ട യുവാക്കളുടെ പുനരധിവാസം, ചികിത്സ ഏറ്റെടുക്കല്‍ എന്നിവ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കർണാടകയിൽ പഠിക്കാനും ജോലിക്കും വരുന്ന മലയാളി ചെറുപ്പക്കാർ മയക്കുമരുന്ന് അടക്കമുള്ള ലഹരി വിപത്തുകളിലും കുറ്റകൃത്യങ്ങളിലും പെടുന്നതായുള്ള സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി.
മയക്കുമരുന്നിനെതിരെയുള്ള കേരള സര്‍ക്കാര്‍ നടപടികളുടെ ഭാഗമായി അടുത്തമാസം കര്‍ണാടക സര്‍ക്കാറുമായി നടത്തുന്ന ഓപ്പറേഷന്‍ തുഫാന്‍ ചര്‍ച്ചയില്‍ ആന്റി ഡോട്ട് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയെ ഉള്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അഫോയി-യുമായി ബന്ധപ്പെട്ടവിശദമായ ചര്‍ച്ചയ്ക്ക് വേണ്ടി ഭാരവാഹികളെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് ക്ഷണിച്ചതായി ചെയര്‍മാന്‍ പി എ ഐസക് പറഞ്ഞു.
SUMMARY: Anti-DoT Foundation of India office bearers meet Chief Minister V. D. Satheesan
















