ബെംഗളൂരു: 18 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണത്തില്‍ അപാകത കണ്ടതിനെ തുടർന്ന് കെട്ടിടം കമ്പനി പൊളിച്ചു നീക്കുന്നു. ദക്ഷിണ ബെംഗളൂരുവിലെ ഹോസൂര്‍ റോഡ് ഹരലൂരുവിലെ എസ്. എൻ.എൻ. രാജ് എറ്റേർണിയ എന്ന പാർപ്പിടസമുച്ചയത്തിൻ്റെ ഭാഗമായ കെട്ടിടമാണ് പൊളിക്കുന്നത്. പുതിയതായി നിർമിച്ച അപ്പാർട്മെന്റ് സമുച്ചയത്തിലെ 49 ഫ്ലാറ്റുകളുള്ള 18 നില കെട്ടിടത്തില്‍ ചരിവ് കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചുമാറ്റി പുനർനിർമിക്കുന്നത്. മൊത്തം 970 ഫ്ലാറ്റുകളടങ്ങുന്ന 15 കെട്ടിടങ്ങളാണ് എസ്.എൻ.എൻ. രാജ് എറ്റേർണിയ. ഈ കെട്ടിടങ്ങളിൽ ബ്ലോക്ക് ഇ –3 കെട്ടിടത്തിനാണു ചരിവ് കണ്ടെത്തിയത്. അടുത്തയിടെ കെട്ടിടത്തിനു ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയിരുന്നു.
കെട്ടിടത്തിനു ചെറിയ ചരിവുണ്ടെന്ന് നിര്‍മാതാക്കള്‍ നടത്തിയ ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പൊളിച്ചുമാറ്റാൻ തീരുമാനിച്ചത്. ഒന്ന് മുതൽ 5 കോടിവരെ മൂല്യമുള്ള അപ്പാർട്മെന്റുകളാണ് സമുച്ചയത്തിലുണ്ടായിരുന്നത്. ഇതിനകം സമുച്ചയത്തിലെ 49 ഫ്ലാറ്റുകൾ വിറ്റുപോയിരുന്നു. എങ്കിലും പിഴവ് ശ്രദ്ധയിൽപ്പെട്ടതിനാൽ ഫ്ലാറ്റുകൾ വാങ്ങിയവർക്ക് കൈമാറിയിരുന്നില്ല.
രണ്ടാഴ്ചയ്ക്കുള്ളിൽ കെട്ടിടം പൊളിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നു നിർമാതാക്കളായ എസ്എൻഎൻ രാജ് എറ്റേണിയ അറിയിച്ചു. ഒരുമാസം മുൻപാണു ചരിവ് കണ്ടെത്തിയതെന്നും അറ്റകുറ്റപ്പണി നടത്തിയാൽ മതിയെന്നു നിർദേശം ലഭിച്ചെങ്കിലും ഉപഭോക്താക്കളുടെ സുരക്ഷയെ കരുതി കെട്ടിടം പുനർനിർമിക്കാനാണു തീരുമാനമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
കെട്ടിടം പൊളിക്കുന്നതിന്റെയും പുനർനിർമിക്കുന്നതിന്റെയും പൂർണ ചെലവ് കമ്പനി തന്നെ വഹിക്കും. 20 മാസം കൊണ്ട് ഉടമകൾക്കു പുനർനിർമിച്ചു കൈമാറാനാണു ലക്ഷ്യമിടുന്നത്. ഫ്ലാറ്റ് ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരില്ലെന്നും നിർമാതാക്കൾ പറഞ്ഞു.
SUMMARY: Construction defects; Newly constructed 18-storey building to be demolished
















