ബെംഗളൂരു: ബെംഗളൂരു – മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നത് വൈകാൻ സാധ്യത. ചുരം മേഖലയിലെ സാങ്കേതിക പ്രശ്നങ്ങളാണ് കാരണം. റെയിൽവേയുടെ റിസർച്ച് ഡിസൈൻസ് ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (ആർഡിഎസ്ഒ) അനുമതി ലഭിച്ചാൽ മാത്രമേ വന്ദേഭാരതിന് ഈ ട്രാക്കിൽ പ്രവർത്തനം തുടങ്ങാൻ കഴിയൂ. എന്നാൽ സക്‌ലേശ്പുർ – സുബ്രഹ്മണ്യ ചുരം മേഖലയിൽ ഈ അനുമതി ആർഡിഎസ്ഒ ഇതുവരെ കൊടുത്തിട്ടില്ല.
ഈ മാസം ആദ്യം ഈ പാതയിൽ ഇലക്ട്രിക് ട്രാക്ഷൻ ഉപയോഗിച്ച് ചരക്ക്-യാത്രാ വണ്ടികൾ ഓടിക്കാൻ റെയിൽവേ ബോർഡ് അനുമതി നൽകിയിരുന്നു. എന്നാൽ വന്ദേ ഭാരത് ട്രെയിനുകളുടെ ബ്രേക്കിംഗ് സംവിധാനത്തിലെ സവിശേഷതകൾ ഈ ദുർഘടമായ പാതയ്ക്ക് അനുയോജ്യമല്ലെന്നാണ് കണ്ടെത്തൽ. കർണാടകയിലെ ഏറ്റവുമൊടുവിൽ ഇലക്ട്രിഫിക്കേഷൻ പൂർത്തിയായ മേഖല കൂടിയാണിത്. മറ്റ് ട്രെയിനുകൾ ഇതിനകം തന്നെ ഈ പാതയിലൂടെ ഓടിത്തുടങ്ങിയിട്ടുണ്ട്. ഗുഡ്സ് ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഓടുന്നു. എന്നാൽ വന്ദേ ഭാരത് ട്രെയിനുകൾ നിർമിക്കപ്പെട്ടിരിക്കുന്നത് വ്യത്യസ്ത രീതിയിലാണ്.
സക്‌ലേശ്പുർ – സുബ്രഹ്മണ്യ ചുരം മേഖലയിലെ ട്രാക്കുകളുടെ നിർമാണം വളരെ സങ്കീർണമാണ്. 108 കൊടും വളവുകൾ ഈ മേഖലയിലുണ്ട്. 57 തുരങ്കങ്ങളും നിർമിക്കപ്പെട്ടിരിക്കുന്നു 226 പാലങ്ങളിലൂടെയും ട്രെയിനുകൾ കടന്നു പോകേണ്ടതുണ്ട്. അതീവ ദുർഘടം പിടിച്ച ഈ ഭാഗങ്ങളിൽ റോഡുകളൊന്നും തന്നെയില്ല. രണ്ടു വർഷം കഠിനാധ്വാനം ചെയ്താണ് റെയിൽവേ തൊഴിലാളികൾ ഇവിടെ ഇലക്ട്രിഫിക്കേഷൻ നടത്തിയത്.
55 കിലോമീറ്റർ വരുന്ന ഈ മേഖലയിൽ ഓടുന്ന ട്രെയിനുകൾക്ക് ഓട്ടോ എമർജൻസി ബ്രേക്ക് ഘടിപ്പിച്ചിരിക്കണം എന്നുണ്ട്. ഈ സംവിധാനമുള്ള ട്രെയിനിന് മണിക്കൂറിൽ 30 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടാൻ കഴിയില്ല. ഓടിയാൽ ഉടനെ ബ്രേക്ക് വീഴും. സാധാരണ ലോക്കോമോട്ടീവുകൾ ഉപയോഗിച്ച് വലിക്കുന്ന ട്രെയിനുകൾക്ക് ഓട്ടോ എമർജടൻസി ബ്രേക്കുകൾ ഘടിപ്പിക്കാൻ എളുപ്പമാണ്. എന്നാൽ സെൽഫ് പ്രൊപ്പല്ലിങ് സംവിധാനത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾക്ക് എഇബി സംവിധാനം നിലവിലെ അവസ്ഥയിൽ പ്രായോഗികമല്ല. ഇതാണ് റെയിൽവേയെ കുഴക്കുന്ന പ്രശ്നം. പരിഹാരമായി വന്ദേ ഭാരത് ട്രെയിനുകളിൽ എ.ഇ.ബി സംവിധാനം ഉൾപ്പെടുത്തിയാലും ഇത് പൂർത്തിയാകുന്നതിന് മാസങ്ങൾ എടുത്തേക്കാം.
ഘാട്ട് സെക്ഷൻ കടക്കുന്നതിനായി വന്ദേ ഭാരത് ട്രെയിനുകളിൽ അധിക ലോക്കോമോട്ടീവ് (എൻജിൻ) ഘടിപ്പിക്കുന്ന കാര്യം സൗത്ത് വെസ്റ്റേൺ റെയിൽവേ പരിഗണിക്കുന്നുണ്ട്. എന്നാൽ വന്ദേ ഭാരത് പോലുള്ള അത്യാധുനിക ട്രെയിനുകളിൽ എൻജിൻ മാറ്റി ഘടിപ്പിക്കുന്നത് സമയനഷ്ടമുണ്ടാക്കുമെന്നും ട്രെയിനിന്റെ പ്രത്യേകത ഇല്ലാതാക്കുമെന്നുമാണ് വിലയിരുത്തല്‍.
SUMMARY: Bengaluru-Mangalore Vande Bharat service will be delayed; This is because















