ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവെച്ചു. ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും സ്റ്റാര്‍മര്‍ രാജിവച്ചിട്ടുണ്ട്. തന്റെ തീരുമാനം ചാള്‍സ് മൂന്നാമനെ അറിയിച്ചതായും പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി തുടരുമെന്നും കിയര്‍ സ്റ്റാര്‍മര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആറ് വർഷമായി തന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും, ഓഫീസ് ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും സ്റ്റാർമർ നന്ദി അറിയിച്ചു.
ഭരണകക്ഷിയായ ലേബർ പാർട്ടിയിൽ നിന്ന് കടുത്ത സമ്മർദ്ദമുയർന്ന പശ്ചാത്തലത്തിലാണ് സ്റ്റാർമറുടെ രാജി. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി വെറും രണ്ടു വർഷം തികയുന്നതിന് മുൻപാണ് അദ്ദേഹത്തിന്റെ പടിയിറക്കം. രാഷ്ട്രീയമായും സാമ്പത്തികമായും ധാർമികമായും തകർന്നടിഞ്ഞ ഒരു ലേബർ പാർട്ടിയെയാണ് തനിക്ക് ലഭിച്ചതെന്ന് സ്റ്റാർമർ പറഞ്ഞു. പാർട്ടിയുടെ കാലം കഴിഞ്ഞെന്നാണ് ആളുകൾ തന്നോട് പറഞ്ഞിരുന്നത്. എന്നാൽ ആളുകൾക്ക് തെറ്റ് പറ്റിയെന്ന് താൻ തെളിയിച്ചു. സാമ്പത്തികം, പ്രതിരോധം, ദേശീയ സുരക്ഷ തുടങ്ങിയവയിലുള്ള വിശ്വാസം വീണ്ടെടുക്കാൻ തനിക്ക് കഴിഞ്ഞെന്നും സ്റ്റാർമർ പറഞ്ഞു. അധികാരക്കൈമാറ്റം സമാധാനപരവും സുഗമവുമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തന്നാലാവുന്നതെല്ലാം ചെയ്യുമെന്നും, തന്റെ പിൻഗാമിക്ക് പൂർണ പിന്തുണ നൽകുമെന്നും സ്റ്റാർമർ വ്യക്തമാക്കി.
2024 ജൂലൈ അഞ്ചിനാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി സ്റ്റാർമർ തിരഞ്ഞെടുക്കപ്പെട്ടത്. അന്ന് ചരിത്ര ഭൂരിപക്ഷത്തോടെയാണ് സ്റ്റാർമറും ലേബർ പാർട്ടിയും അധികാരത്തിലേറിയത്.എന്നാൽ നിരവധി അഴിമതി ആരോപണങ്ങളും നയപരമായ മാറ്റങ്ങളുടെയും ഫലമായി സ്റ്റാർമറുടെ ജനപ്രീതി കുത്തനെ ഇടിയുകയായിരുന്നു. സുപ്രധാന നയങ്ങളിൽ നിന്നും സ്റ്റാർമർ പിന്നോട്ട് പോയത് ജനങ്ങൾക്കിടയിൽ വലിയ അതൃപ്തി ഉണ്ടാക്കി.
















