ബെംഗളൂരു: കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളെയടക്കം സൗഹൃദം നടിച്ച് വലയിലാക്കി ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ബിസിനസുകാരൻ അറസ്റ്റിൽ. ബെംഗളൂരു സ്വദേശിയായ കൃപലാനിയെ (51) ആണ് പുലകേശിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ജി.എസ്.ടി., കസ്റ്റംസ് അടക്കം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ സ്ത്രീകളാണ് കെണിയിൽപ്പെട്ടത്. ഇയാളുടെ ഫോണിൽനിന്ന് വീഡിയോ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു.
ഒരു കസ്റ്റംസ് ഉദ്യോഗസ്ഥ നൽകിയ പരാതിയാണ് കൃപലാനിയെ കുടുക്കിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം, ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് 18 ലക്ഷം രൂപ ആവശ്യപ്പെട്ട് ഇയാൾ ഭീഷണിപ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥ പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൂടുതൽ സ്ത്രീകൾ ഇയാളുടെ കെണിയിൽപ്പെട്ട വിവരം പുറത്തുവന്നത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
SUMMARY: Businessman arrested in Bengaluru for threatening and filming private videos of 50 women, including customs officials















