മലപ്പുറം: സംസ്ഥാനത്ത് കനത്ത കാലവർഷക്കെടുതി രൂക്ഷമായിരിക്കെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയില്‍ മുസ്ലീം ലീഗ് നേതാവിന്റെ വീട്ടില്‍ വിരുന്നില്‍ പങ്കെടുത്തത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുന്നു. മുസ്‌ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ വീട്ടില്‍ ഉച്ചഭക്ഷണത്തിനെത്തിയ മുഖ്യമന്ത്രിയുടെ സല്‍ക്കാര ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വിമർശനം ശക്തമായത്.
ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. സംഭവം പുറത്തുവന്നതോടെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി ഇടത് നേതാക്കള്‍ രംഗത്തെത്തി. മുൻ എല്‍ഡിഎഫ് സർക്കാരിന്റെ കാലത്ത് ദുരന്തമുഖത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും മുൻനിശ്ചയിച്ച പരിപാടികള്‍ റദ്ദാക്കി രക്ഷാപ്രവർത്തനങ്ങള്‍ ഏകോപിപ്പിച്ചപ്പോള്‍, നിലവിലെ മുഖ്യമന്ത്രി ജനങ്ങള്‍ ദുരിതത്തിലാവുമ്പോള്‍ വിരുന്നുകളില്‍ പങ്കെടുക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
‘അന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനം, ഇന്ന് ആ ലെഗ് പീസ് ഇങ്ങെടുക്ക്’ എന്ന അവസ്ഥയാണെന്ന് വി.കെ. പ്രശാന്ത് പരിഹസിച്ചു. എംപിയും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്‍റുമായ എഎ റഹിമും വിഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സത്യത്തില്‍ മുഖ്യമന്ത്രിയുടെ വീഡിയോ അദ്യം വിശ്വസിക്കാനായില്ല. വിവിധ ജില്ലകള്‍ വെള്ളത്തിലായി മനുഷ്യർ ആശങ്കയിലായിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഈ ഔചിത്യമില്ലായ്മ കാണിക്കുമെന്ന് കരുതിയില്ല, ഇങ്ങനെ സ്വകാര്യ വിരുന്നുണ്ണാൻ പോകുമെന്ന് വിചാരിച്ചില്ല- എഎ റഹീം പറഞ്ഞു.
മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സിപിഎം നേതാവ് പി സരിനും രംഗത്തെത്തി. ‘കനത്ത കാലവര്‍ഷക്കെടുതികള്‍ക്കിടയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ന് പൊന്നാനി എംഎല്‍എയോടൊപ്പം രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ അപൂര്‍വ്വ ദൃശ്യങ്ങള്‍’ എന്ന് പറഞ്ഞ് സരിന്‍ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. നേരത്തേ മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര വിവാദമായിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ പൊന്നാനി യാത്രയും വിവാദമായിരിക്കുന്നത്.
SUMMARY: Chief Minister Satheesan’s Ponnani feast amidst flood crisis: Outcry and criticism mount on social media
















