കൊച്ചി: ലയണല്‍ മെസിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ റിപ്പോർട്ടർ ടി.വി. ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട്ടിലെ കുടുംബവീട്ടിലും കൊച്ചിയിലെ ഫ്ലാറ്റിലും പോലീസ് റെയ്ഡ്. കളമശേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി, സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഡിജിറ്റല്‍ തെളിവുകളും ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘം പുലർച്ചെ ഇവിടെ പരിശോധന നടത്തിയത്.
കൊച്ചിയിലെ ഫ്ലാറ്റില്‍ വെച്ച് ആന്റോ അഗസ്റ്റിനെ പോലീസ് ചോദ്യം ചെയ്യുകയാണെന്നും സഹോദരൻ ജോസുകുട്ടി അഗസ്റ്റിൻ അവിടെയെത്തിയിട്ടുണ്ടെന്നും വിവരങ്ങളുണ്ട്. വയനാട്ടിലെ വീട്ടില്‍ നടത്തിയ പരിശോധനയ്ക്കിടെ നിയമവിരുദ്ധമായി സൂക്ഷിച്ചിരുന്ന വലിയ മദ്യശേഖരം കണ്ടെത്തിയത് കേസില്‍ പുതിയ വഴിതിരിവായി. തുടർന്ന് പോലീസിന്റെ വിവരമറിയിച്ചതിനെ തുടർന്ന് കല്‍പ്പറ്റ എക്‌സൈസ് സർക്കിള്‍ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.
കേരളത്തിലെ നിയമപ്രകാരം ഒരാള്‍ക്ക് ലൈസൻസോ പെർമിറ്റോ ഇല്ലാതെ മൂന്ന് ലിറ്റർ വിദേശമദ്യവും മൂന്നര ലിറ്റർ വൈനും, പരമാവധി 15 ലിറ്റർ മദ്യവും മാത്രമാണ് കൈവശം വെക്കാൻ അനുമതിയുള്ളത്. എന്നാല്‍ ഇതിനേക്കാള്‍ ഉയർന്ന അളവില്‍ ഇവിടെ നിന്നും 43 ലിറ്റർ വിദേശമദ്യവും ഏഴ് ലിറ്റർ വൈനുമാണ് പിടിച്ചെടുത്തത്. കേസില്‍ അന്വേഷണവും റെയ്ഡുകളും പുരോഗമിക്കുകയാണ്.
SUMMARY: Huge liquor stash at Anto’s house; 43 litres of foreign liquor seized















