ബെംഗളൂരു: മുൻ എംഎൽഎയും ബിജെപി നേതാവുമായ എൻ.എൽ. നരേന്ദ്ര ബാബു കോൺഗ്രസിൽ തിരിച്ചെത്തി. ബെംഗളൂരുവിലെ ഭാരത് ജോഡോ ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും കെ.പി.സി.സി അധ്യക്ഷൻ ബി.കെ. ഹരിപ്രസാദിന്റെയും സാന്നിധ്യത്തിലാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത് തന്റെ രാഷ്ട്രീയ ജീവിതത്തിലെ വലിയ തെറ്റായിരുന്നുവെന്നും “10 വർഷം മുമ്പ് ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുകയാണ്” എന്നുമാണ് നരേന്ദ്ര ബാബു പ്രതികരിച്ചത്. കോൺഗ്രസിലേക്ക് തിരിച്ചെത്തിയതിനെ അദ്ദേഹം രാഷ്ട്രീയ പുനർജന്മമായും വിശേഷിപ്പിച്ചു.
ബിജെപിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെയാണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. ബിജെപിയുടെ പ്രാഥമിക അംഗത്വത്തിനൊപ്പം സംസ്ഥാന ഒബിസി മോർച്ച അധ്യക്ഷ സ്ഥാനവും നരേന്ദ്ര ബാബു രാജിവച്ചിരുന്നു. പാർട്ടിക്കായി വർഷങ്ങളോളം പ്രവർത്തിച്ചിട്ടും അർഹമായ അംഗീകാരവും സ്ഥാനവും ലഭിച്ചില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആരോപണം.
രാജാജിനഗർ, മഹാലക്ഷ്മി ലേഔട്ട് എന്നീ മണ്ഡലങ്ങളിൽ താനും തന്റെ അനുയായികളും അവഗണിക്കപ്പെട്ടെന്നും പാർട്ടിയുടെ വളർച്ചയ്ക്കായി പ്രവർത്തിച്ചവർക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു. ബിജെപിയിൽ നേതൃത്വവുമായി അടുത്ത ബന്ധമുള്ളവർക്ക് മാത്രമാണ് അവസരങ്ങൾ ലഭിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.
മൂന്ന് തവണ ബിബിഎംപി അംഗമായും രണ്ട് തവണ എംഎൽഎയായും പ്രവർത്തിച്ചിട്ടുള്ള നരേന്ദ്ര ബാബു, ഏകദേശം നാല് പതിറ്റാണ്ടായി രാഷ്ട്രീയ രംഗത്ത് സജീവമാണ്. ബിജെപിയിൽ പത്ത് വർഷം പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം വീണ്ടും കോൺഗ്രസിലേക്ക് മടങ്ങിയിരിക്കുന്നത്.
കോൺഗ്രസിൽ യാതൊരു മുൻവ്യവസ്ഥയും ഇല്ലാതെയാണ് താൻ ചേർന്നതെന്നും 2028ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കാൻ പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്നും നരേന്ദ്ര ബാബു വ്യക്തമാക്കി. കർണാടകയെക്കുറിച്ച് ഡി.കെ. ശിവകുമാർ കാണുന്ന വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കഴിയുന്നത്ര പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്ര ബാബുവിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത ഡി.കെ. ശിവകുമാർ, പാർട്ടി ഓരോ പ്രവർത്തകനെയും തിരിച്ചറിഞ്ഞ് ഉചിതമായ സമയത്ത് അവസരം നൽകുമെന്നും പറഞ്ഞു. നരേന്ദ്ര ബാബുവിന്റെ തിരിച്ചുവരവ് ബെംഗളൂരുവിലെ കോൺഗ്രസ് സംഘടനാ ശക്തിപ്പെടുത്തലിന് സഹായകരമാകുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.
SUMMARY: Former Bengaluru MLA Narendra Babu leaves BJP to join Congress.
















