ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമാണത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി. പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിയ കോടതി, ഹൈക്കോടതിയുടെ മുൻ ഉത്തരവില്‍ ഇടപെടാൻ വിസമ്മതിച്ചു. തുരങ്കപാത സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും കേരളത്തിന്റെ ‘ജീവരേഖ’യാണ് ഈ പദ്ധതിയെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വിദഗ്ധ സമിതികള്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച ശേഷമാണ് ഇത്തരമൊരു പദ്ധതിക്ക് അനുമതി നല്‍കുന്നതെന്നും അത്തരം റിപ്പോർട്ടുകളെ അവിശ്വസിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സാങ്കേതിക വിഷയങ്ങളില്‍ സാധാരണക്കാരല്ല, മറിച്ച് വിദഗ്ധരാണ് അഭിപ്രായം പറയേണ്ടതെന്ന് കോടതി ഓർമ്മിപ്പിച്ചു.
ഹൈക്കോടതി എല്ലാ കാര്യങ്ങളും കൃത്യമായി പരിഗണിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം, നിർമ്മാണ വേളയില്‍ ഏതെങ്കിലും തരത്തിലുള്ള നിബന്ധനകള്‍ ലംഘിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമായാല്‍ ഹർജിക്കാർക്ക് നാഷണല്‍ ഗ്രീൻ ട്രൈബ്യൂണലിനെ സമീപിക്കാമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.
SUMMARY: Construction of Wayanad tunnel can continue; Supreme Court rejects Nature Conservation Committee’s appeal















