കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യുടെ യോഗത്തില്‍ പൊട്ടിത്തെറി. വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും സംബന്ധിച്ച ചർച്ചകള്‍ കടുത്ത വാഗ്വാദത്തിലേക്ക് നീങ്ങിയതോടെ സംഘടനയുടെ അധ്യക്ഷയായ ശ്വേത മേനോൻ രാജി പ്രഖ്യാപിച്ചു. ജനറല്‍ ബോഡി യോഗത്തിനിടെ സ്റ്റേജില്‍ കയറിയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.
രാവിലെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും സാമ്പത്തിക കണക്കുകളും സംബന്ധിച്ചായിരുന്നു പ്രധാന തർക്കം. റിപ്പോർട്ടില്‍ വ്യക്തതയില്ലെന്നും കണക്കുകളില്‍ ഗുരുതരമായ പിഴവുകളുണ്ടെന്നുമാരോപിച്ച് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു തുടങ്ങിയവർ റിപ്പോർട്ട് അംഗീകരിക്കാൻ വിസമ്മതിച്ചു. ഇതേ നിലപാടാണ് രഞ്ജി പണിക്കരും സ്വീകരിച്ചത്.
തർക്കം രൂക്ഷമായതോടെ വിഷയം വിശദമായി പരിശോധിക്കാൻ 45 ദിവസത്തെ സമയം അനുവദിക്കണമെന്ന് ശ്വേത മേനോൻ നിർദേശിച്ചു. എന്നാല്‍ ചർച്ചകള്‍ക്ക് പരിഹാരമാകാതെ സംഘർഷം തുടരുന്നതിനിടെയാണ് അവർ വേദിയില്‍ കയറി രാജി പ്രഖ്യാപിച്ചത്. തനിക്ക് രാഷ്ട്രീയബന്ധങ്ങളൊന്നുമില്ലെന്നും, എന്നാല്‍ തന്നെ ബിജെപിയുമായി ബന്ധപ്പെടുത്തി ചിത്രീകരിക്കാൻ ബോധപൂർവമായ ശ്രമങ്ങള്‍ നടക്കുകയാണെന്നും അവർ കടുത്ത അമർഷത്തോടെ പറഞ്ഞു.
തുടർന്ന് വേദി വിട്ടിറങ്ങിയ ശ്വേതയെ തിരികെ അനുനയിപ്പിക്കാൻ ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിർന്ന അംഗങ്ങള്‍ ശ്രമം തുടങ്ങി. ഇതിനിടെ സംഘടനയുടെ മുൻ പ്രസിഡന്റ് മോഹൻലാല്‍ വിഷയത്തില്‍ വ്യക്തമായ നിലപാട് അറിയിക്കണമെന്ന് കെ. ബി. ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
തുടർന്ന് സംസാരിച്ച മോഹൻലാല്‍, വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സംഘടനയെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് വ്യക്തമാക്കി. എന്നിരുന്നാലും വാർഷിക റിപ്പോർട്ട് പാസാക്കാതെ ഭരണസമിതിക്ക് മുന്നോട്ടുപോകാനാകില്ലെന്ന നിലപാടില്‍ ഒരു വിഭാഗം അംഗങ്ങള്‍ ഉറച്ചുനിന്നതോടെ ‘അമ്മ’യിലെ ആഭ്യന്തര ഭിന്നതകള്‍ വീണ്ടും ചർച്ചയാകുകയാണ്.
SUMMARY: Controversy in ‘Amma’; Shweta Menon offers to resign















