മുംബൈ: പ്രശസ്ത പിന്നണിഗായിക ആശാ ഭോസ്‌ലെയുടെ സംസ്കാരം ഇന്നു സംസ്ഥാന ബഹുമതികളോടെ മുംബൈയിൽ നടക്കും. ലോവർ പരേലിലെ കാസ ഗ്രാൻഡെ വസതിയിൽ പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് ശിവാജി പാർക്കിലായിരിക്കും സംസ്‌കാരം. ചടങ്ങുകളിൽ അമിതമായ തിരക്ക് ഒഴിവാക്കണമെന്ന് ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെ ആരാധകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആശാ ഭോസ്‌ലെക്ക് അന്തിമോപചാരം അർപ്പിക്കാൻ നിരവധി പ്രമുഖർ ഇന്നലെ വസതിയിൽ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഇന്നലെ ആദരാഞ്ജലി അർപ്പിച്ചിരുന്നു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി ആശ ഭോസ്‌ലെയുടെ ആരോഗ്യം മോശമായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെയും ശ്വാസതടസ്സത്തെയും തുടർന്ന് ശനിയാഴ്ച അവരെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു.
800ലധികം ചിത്രങ്ങളിലായി പതിനായിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുള്ള ആശ ഒരു വെഴ്സ്റ്റൈൽ സിംഗറായിട്ടാണ് അറിയപ്പെടുന്നത്. രണ്ട് ദേശീയ പുരസ്കാരങ്ങൾ, ഫിലിം ഫെയര്‍ അവാര്‍ഡുകൾ, മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ പുരസ്കാരങ്ങൾ തുടങ്ങി നിരവധി അവാര്‍ഡുകൾ ആശയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ബംഗാളിലെ പരമോന്നത ബഹുമതിയായ ബംഗാബിഭൂഷണും ആശക്ക് ലഭിച്ചിട്ടുണ്ട്. ക്ലാസിക്കൽ, കാബറേ, പോപ്പ്, ഗസലുകൾ എന്നിവയിലൂടെ അനായാസമായി പാടാറുള്ള ആശയുടെ വിയോഗത്തോടെ ഒരു യുഗത്തിനാണ് അന്ത്യമാകുന്നത്.
SUMMARY: The country is preparing to bid farewell to its beloved singer; Asha Bhosle’s funeral will be held today, the last rites will be performed in Mumbai















