ന്യൂഡൽഹി: ന്യൂസ് ക്ലിക് വാർത്ത പോർട്ടലിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്തക്കുമെതിതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) വിദേശ ധനസഹായ സാമ്പത്തിക കുറ്റകൃത്യ വിഭാഗവും (ഇ.ഒ.ഡബ്ല്യു) രജിസ്റ്റർ ചെയ്ത കേസുകൾ ഡൽഹി ഹൈകോടതി റദ്ദാക്കി. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ എഫ്ഐആറും ഇഡിയുടെ ഇസിഐആറുമാണ് ജസ്റ്റിസ് നീനാ ബൻസാൽ കൃഷ്ണ റദ്ദാക്കിയത്. ഇഡി അധികാരം ദുർവിനിയോഗം ചെയ്തെന്ന് ഡൽഹി ഹൈക്കോടതി വിമർശിച്ചു. സ്വതന്ത്രവും നിഷ്പക്ഷവുമായ പത്രപ്രവർത്തനത്തിനെതിരെയാണ് ഇഡി അധികാരം ദുർവിനിയോഗിച്ചതെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന ഇഡിയുടെ ആരോപണം തികച്ചും അടിസ്ഥാനരഹിതമെന്നും കോടതി നിരീക്ഷിച്ചു.
വിദേശത്തുനിന്ന് പണം സ്വീകരിച്ചതിൽ ഫെമ ചട്ടലംഘനം നടത്തിയെന്നും ചൈനീസ് മാധ്യമസ്ഥാപനവുമായി അടുത്ത ബന്ധമുള്ള അമേരിക്കൻ പൗരനിൽ നിന്ന് പണം സ്വീകരിച്ചുവെന്നതായിരുന്നു ഇഡിയുടെ പ്രധാന ആരോപണം. എന്നാൽ പോലീസിനോ ഇഡിക്കോ കേസിൽ ഒരു തെളിവ് പോലും ഹാജരാക്കാൻ സാധിച്ചില്ല. ക്രിമിനൽ ഗൂഢാലോചന, കള്ളപ്പണ നിരോധന നിയമപ്രകാരമുള്ള കുറ്റകൃത്യം എന്നിവയ്ക്കും തെളിവില്ല. കേസ് തുടരുന്നത് നിയമനടപടികളുടെ ദുർവിനിയോഗമാണ്. പ്രബിറിന്റെ ക്രിമിനൽ ഗൂഢാലോചനയെന്താണെന്ന് ഇഡിക്ക് വിശദീകരിക്കാൻപോലും കഴിഞ്ഞിട്ടില്ലെന്ന് കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കേസ് തുടരാൻ അനുവദിക്കുന്നത് നിയമ പ്രക്രിയയുടെ കടുത്ത ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല എന്ന് ജഡ്ജി പറഞ്ഞു.
ന്യൂസ് ക്ലിക്ക് വിദേശപണം സ്വീകരിച്ചെന്ന് ആരോപിച്ച് 2020 ഓഗസ്റ്റിലാണ് ആദ്യ എഫ്ഐആർ രജിസ്റ്റർചെയ്തത്. 2021ൽ ഇഡി കേസെടുത്തു. അന്ന് ഡൽഹിയിലെ ന്യൂസ്‌ക്ലിക്ക് ആസ്ഥാനത്ത് 50 മണിക്കൂറാണ് ഇഡി റെയ്‌ഡ് നടത്തിയത്. 2023 ഒക്ടോബര്‍ മൂന്നിന് ഡൽഹി പോലീസ് കേസിൽ പ്രബീര്‍ പുരകായസ്തയെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ജയിൽ മോചിതനായത്. മൂന്ന് ചൈനീസ് സ്ഥാപനങ്ങളില്‍ നിന്നായി 115 കോടിയോളം രൂപ ന്യൂസ് ക്ലിക്കിലേക്കെത്തിയെന്നായിരുന്നു ഇഡിയുടെ ആരോപണം.
SUMMARY: Delhi High Court quashes cases against NewsClick founder Prabir Purakayastha
















