ഡൽഹി: കഫ് സിറപ്പ് വാങ്ങാൻ ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം, കേന്ദ്ര വിജ്ഞാപനം പുറത്തിറക്കി. കഫ് സിറപ്പുകള്‍ ഉള്‍പ്പെടെ ഒരു സിറപ്പും ഇനി നേരിട്ട് വാങ്ങാനാവില്ല. ലക്ഷ്യമിടുന്നത് മരുന്നുകളുടെ അമിതോപയോഗവും പാർശ്വഫലങ്ങളും തടയാൻ. കുട്ടികള്‍ക്കടക്കം ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ അമിതമായി സിറപ്പുകള്‍ നല്‍കുന്നത് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.
രാജ്യത്തെ എല്ലാ ഫാർമസികളും മെഡിക്കല്‍ സ്റ്റോറുകളും നിർദേശം കർശനമായി പാലിക്കണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുണനിലവാരമില്ലാത്തതും തകരാറുകളുള്ളതുമായ കഫ് സിറപ്പ് മിശ്രിതങ്ങള്‍ കഴിച്ച് നിരവധി കുരുന്നുകളും മുതിർന്നവരും മരണപ്പെട്ട ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നത്.
ഫാർമസികളില്‍ നിന്നും ഇത്തരം മരുന്നുകള്‍ ഓവർ ദി കൗണ്ടർ ആയി വാങ്ങുന്ന രീതി പൂർണ്ണമായി നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടിയന്തര വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്.
നിശ്ചിത സമയപരിധിക്കുള്ളില്‍ ബന്ധപ്പെട്ട കക്ഷികളില്‍ നിന്നോ പൊതുജനങ്ങളില്‍ നിന്നോ ഈ ഉത്തരവിനെതിരെ യാതൊരുവിധ എതിർപ്പുകളും ഉയർന്നുവരാത്ത സാഹചര്യത്തിലാണ്, ജൂണ്‍ 9-ലെ തീയതി രേഖപ്പെടുത്തിയ ഈ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇപ്പോള്‍ ഔദ്യോഗികമായി ഗസറ്റില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചത്.
ഇന്ത്യയിലെ ഡ്രഗ്സ് റൂള്‍സ്ചട്ടങ്ങളില്‍ വരുത്തിയ അതീവ നിർണ്ണായകമായ ഒരു ഭേദഗതിയാണ് പുതിയ വിജ്ഞാപനത്തിലുള്ളത്. നിലവിലുള്ള നിയമത്തിലെ ഷെഡ്യൂള്‍ കെ പ്രകാരം ചില പ്രത്യേക നിയന്ത്രണങ്ങളില്‍ നിന്നും ഇളവ് നല്‍കിയിരുന്ന മരുന്നുകളുടെ വിഭാഗത്തില്‍ നിന്നും സിറപ്പുകള്‍ എന്ന വാക്ക് കേന്ദ്ര സർക്കാർ പൂർണ്ണമായി നീക്കം ചെയ്തു.
SUMMARY: Doctor’s prescription mandatory to buy cough syrup; Union Health Ministry issues strict order















