ബെംഗളൂരു: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ ഈ വർഷം വൈകിയ സാഹചര്യത്തിൽ ബെംഗളൂരുവിലെ ജലലഭ്യതയെക്കുറിച്ചുള്ള ആശങ്ക വ്യാപകമാകുന്നു. നിലവിലെ കണക്കുകൾ പ്രകാരം നഗരത്തിന് അടുത്ത നാല് മാസത്തേക്ക് ആവശ്യമായ കുടിവെള്ള ശേഖരമുണ്ട്. എന്നാൽ അതിനപ്പുറം മഴയുടെ അളവിനെ ആശ്രയിച്ചായിരിക്കും ലഭ്യത. പ്രധാനമായും കാവേരി നദിയിൽ നിന്ന് ലഭിക്കുന്ന വെള്ളമാണ് നഗരത്തില്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. നിലവിൽ കൃഷ്ണരാജസാഗർ, കബിനി അണക്കെട്ടുകളിലെ ജലസംഭരണി നഗരത്തിന്റെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ മതിയാകുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ. എന്നിരുന്നാലും, മഴ വീണ്ടും വൈകുകയോ പ്രതീക്ഷിച്ചതിലും കുറയുകയോ ചെയ്താൽ വരും മാസങ്ങളിൽ ജലസംരക്ഷണ നടപടികൾ കൂടുതൽ കർശനമാക്കേണ്ട സാഹചര്യം ഉണ്ടായേക്കാമെന്നും ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവറേജ് ബോർഡ് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ബെംഗളൂരു ജലവിതരണ-മലിനജല നിർമാർജന ബോർഡിൻ്റെ കണക്കുകൾ പ്രകാരം ബെംഗളൂരുവിന് പ്രതിമാസം ഏകദേശം 2.3 ടി.എം.സി. വെള്ളം ആവശ്യമാണ്. ഇപ്പോഴുള്ള ശേഖരം ഈ ആവശ്യം കുറച്ച് മാസത്തേക്ക് നിറവേറ്റാൻ സഹായിക്കുമെങ്കിലും, ദീർഘകാല സുരക്ഷയ്ക്കായി ഭൂഗർഭജലത്തിന്റെ നിലയും തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. ഇതിനായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്.
കുടിവെള്ളം പാഴാക്കരുതെന്ന് ബെംഗളൂരു ജലവിതരണ-മലിനജല നിർമാർജന ബോർഡ് വീണ്ടും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
വാഹനങ്ങൾ കഴുകുക, പൂന്തോട്ടങ്ങൾ നനയ്ക്കുക, റോഡുകളും നടപ്പാതകളും കഴുകുക, നിർമാണ ആവശ്യങ്ങൾക്കായി കുടിവെള്ളം ഉപയോഗിക്കുക തുടങ്ങിയ അനാവശ്യ ആവശ്യങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നത് നേരത്തേ തന്നെ നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴയും മറ്റ് നടപടികളും സ്വീകരിക്കുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മൺസൂൺ വരും ദിവസങ്ങളിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രതീക്ഷ. അതിനാൽ ഇപ്പോൾ നഗരത്തിൽ അടിയന്തര കുടിവെള്ള പ്രതിസന്ധിയില്ലെങ്കിലും, മഴയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ബെംഗളൂരു ജലവിതരണ-മലിനജല നിർമാർജന ബോർഡ് അറിയിച്ചു. ജലസംരക്ഷണത്തിൽ പൊതുജനങ്ങളുടെ സഹകരണം തുടർന്നും അനിവാര്യമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
SUMMARY: Drinking water crisis may worsen if rains are delayed; Bengaluru only has four months’ worth of drinking water reserves
















