വാഷിങ്ടണ്‍: റഷ്യക്കെതിരെ കര്‍ശന ഉപരോധവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റഷ്യന്‍ ഉപരോധ ബില്ലില്‍ ട്രംപ് ഒപ്പുവെച്ചു. ഇന്ത്യക്കും ചൈനക്കും കനത്ത തിരിച്ചടിയാകുന്നതാണ് യുഎസ് നടപടി. യുഎസിന്റെ ഉപരോധ നടപടിയെ യുക്രെയ്ന്‍ സ്വാഗതം ചെയ്തു.
റഷ്യയിൽനിന്ന് ക്രൂഡ് ഓയിലും പ്രകൃതിവാതകവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ, ചൈന, സ്ലോവാക്യ, ഹംഗറി, അസർബൈജാൻ രാജ്യങ്ങൾക്കാണ് നൂറുശതമാനം തീരുവ ചുമത്തുക. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ വർധിപ്പിച്ചിട്ടുണ്ട്. പശ്‌ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്നുള്ള വിതരണ തടസ്സങ്ങൾക്കിടയിൽ ഈ വർഷം ഏപ്രിലിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 11 മാസത്തെ ഉയർന്ന നിരക്കിലെത്തി.
അതേസമയം തീരുവ കാട്ടി വിരട്ടേണ്ടെന്നും 140 കോടി ജനങ്ങളുടെ ഊർജ സുരക്ഷയാണ് വലുതെന്നും കഴിഞ്ഞദിവസം ഇന്ത്യ പ്രതികരിച്ചിരുന്നു. മാത്രമല്ല അമേരിക്കയുടെ അധിക തീരുവ നീക്കത്തെ ചൈനയും ശക്തമായി എതിർത്തിട്ടുണ്ട്. മറ്റ് രാജ്യങ്ങളുമായുള്ള തങ്ങളുടെ വ്യാപാര സഹകരണങ്ങളിൽ മൂന്നാം കക്ഷികൾ ഇടപെടരുതെന്ന് ചൈനീസ് വിദേശ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കയുടെ ഏകപക്ഷീയ നടപടിയെയും നിയമങ്ങൾ മറ്റ് രാജ്യങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നതിനെയും എതിർക്കുമെന്ന് ചൈന വ്യക്തമാക്കി.
കടുത്ത റഷ്യൻ വിമർശകനായിരുന്ന അന്തരിച്ച സെനറ്റർ ലിൻഡ്സെ ഗ്രഹാം നേരത്തേ അവതരിപ്പിച്ച ബില്ലാണ് ഭേദഗതികൾ വരുത്തി യുഎസ് പാസാക്കിയത്. 500 ശതമാനം തീരുവ ചുമത്തണമെന്നായിരുന്നു ഗ്രഹാമിന്റെ വാദം. ഇതാണ് 100 ശതമാനമായി കുറച്ചത്.
















