മാലദ്വീപ്: മാലദ്വീപിലെ സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിയുടെ മർദ്ദനമേറ്റ് മലയാളി അധ്യാപികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ചെങ്ങന്നൂർ തിട്ടമേല്‍ സ്വദേശി ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ് (35) മൂക്കിന് സാരമായി പരുക്കേറ്റത്. ഏപ്രില്‍ 12-ന് മാലദ്വീപിലെ ഗധൂ ദ്വീപിലുള്ള ഗഫ് ധാല്‍ അടോള്‍ സ്കൂളിലായിരുന്നു സംഭവം. മർദ്ദനത്തില്‍ മൂക്കിന്റെ എല്ലിന് പൊട്ടലേറ്റ സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
ക്ലാസെടുക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറില്‍ വിദ്യാർഥി ഗെയിം കളിക്കുന്നത് തടയാൻ ശ്രമിച്ചതാണ് അക്രമത്തിന് കാരണമായത്. പലതവണ താക്കീത് ചെയ്തിട്ടും വിദ്യാർഥി ഗെയിം കളി തുടർന്നതോടെ, ദൃശ്യങ്ങള്‍ പകർത്തി പ്രിൻസിപ്പലിന് നല്‍കുമെന്ന് സ്മിത പറഞ്ഞു. ഇതില്‍ പ്രകോപിതനായ വിദ്യാർഥി അധ്യാപികയുടെ ഫോണ്‍ പിടിച്ചുവാങ്ങി എറിയുകയും മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നു.
മർദ്ദനമേറ്റ് രക്തംവാർന്ന് ബോധരഹിതയായ സ്മിതയെ മറ്റ് അധ്യാപകരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഒരു വർഷം മുമ്പാണ് സ്മിത ഈ സ്കൂളില്‍ അധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. നിലവില്‍ മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഭർത്താവ് ദീപക് വ്യക്തമാക്കി. മാലദ്വീപില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം അധ്യാപകരും മലയാളികളാണെന്നും അവരുടെ സുരക്ഷയില്‍ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തില്‍ സ്കൂള്‍ അധികൃതർ പ്രാദേശിക പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
SUMMARY: Eighth grade student brutally beats up teacher after questioning him about playing games in class















