ടെഹ്റാൻ: ഇറാനിലേക്ക് കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ഖഷം ദ്വീപ് ഉൾപ്പെടെ വിവിധയിടങ്ങളിൽ വൻ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലെ ബന്ദർ അബ്ബാസ്, തെക്കൻ നഗരമായ കാർഗനിലും സിരികിലും സ്ഫോടനമുണ്ടായി. ആക്രമണത്തിന് പിന്നാലെ ഹോർമുസ് പൂർണമായി അടച്ചെന്ന് ഇറാൻ അറിയിച്ചു. മേഖലയിലെ അരക്ഷിതാവസ്ഥ കാരണം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നുവെന്നാണ് ഇറാന്‍ അറിയിച്ചത്. കപ്പലുകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തി. എണ്ണ ടാങ്കറുകളും വാണിജ്യ കപ്പലുകളും ഉൾപ്പെടെ എല്ലാത്തരം കപ്പലുകൾക്കും നിരോധനമുണ്ട്. വിലക്ക് ലംഘിച്ച് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നൽകി.
‘വെടിനിര്‍ത്തല്‍ അമേരിക്കന്‍ സൈന്യം തുടര്‍ച്ചയായി ലംഘിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഹോര്‍മുസ് അടഞ്ഞ് തന്നെ കിടക്കും. ഒമാന്‍ കടലിലും പേര്‍ഷ്യന്‍ കടലിടുക്കിലും നിലവില്‍ നങ്കൂരമിട്ടിരിക്കുന്ന ഒരു കപ്പലും അവിടം വിടാന്‍ പാടില്ല. ഹോര്‍മുസിനടുത്തേക്ക് എത്താനുള്ള കപ്പലുകളുടെ ശ്രമങ്ങളെ ശത്രുവിനുള്ള സഹായമായി കണക്കാക്കും’ എന്നാണ് ഐആര്‍ജിസി പറയുന്നത്.
സമാധാന കരാറിലെത്താനുള്ള ചർച്ചകളിൽ പുരോഗതിയില്ലെന്ന് ചൂണ്ടിക്കാട്ടി ഇറാനെ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ഒത്തുതീർപ്പിനായി ഖത്തർ പ്രതിനിധി സംഘവുമായുളള ഇറാൻ്റെ ചർച്ചകൾ തുടരുകയാണ്. ഇതിനിടെയാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇന്നലെ ഇറാനിലെ രണ്ട് ജലസംഭരണികൾ അമേരിക്ക ആക്രമിച്ചിരുന്നു.
അതേസമയം ഹോർമുസ് കടലിടുക്ക് പൂർണമായി അടച്ചതോടെ വീണ്ടും എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തിലെ എണ്ണയുടെയും വാതകത്തിന്റെയും ഏകദേശം 20 ശതമാനവും കടന്നുപോകുന്ന കടലിടുക്കാണ് ഹോർമൂസ് കടലിടുക്ക്. ഹോർമുസ് കടലിടുക്ക് ഏതാനും ദിവസം അടച്ചിട്ടാല്‍ പോലും ഗ്യാസ്, എണ്ണക്കടത്തിനെ ബാധിക്കും.
SUMMARY: Tensions rise again; US launches heavy airstrikes on Iran; Iran completely closes Hormuz















