ഭാവ്നഗര്‍: ഗുജറാത്തിലെ ഭാവ്നഗറില്‍ വ്യാജമദ്യം കുടിച്ച നാലുപേര്‍ മരിച്ചു. നിരവധി പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മദ്യസല്‍ക്കാരത്തില്‍ പങ്കെടുത്തവരാണ് വ്യാജമദ്യം കുടിച്ചത്. ചൊവ്വാഴ്ച രാത്രി ഘോഘ താലൂക്കിലെ ഖരാദി ഗ്രാമത്തിൽ ഏഴ് സുഹൃത്തുക്കൾ ചേർന്ന് നടത്തിയ മദ്യസൽക്കാരത്തിനിടെ ആണ് സംഭവം. മദ്യപിച്ചതിന് പിന്നാലെ ആളുകൾക്ക് അസ്വസ്ഥത ഉണ്ടാകുകയായിരുന്നു.
20 പേർ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അറിയിച്ചു. ഇതിൽ 12 പേർ ഭാവ്നഗർ സിറ്റി ആശുപത്രിയിലും അഞ്ചുപേർ ആരോഗ്യാം ആശുപത്രിയിലും ഒരാൾ ബിഐഎംഎസ് ആശുപത്രിയിലും രണ്ടുപേർ വേദ് ഐസിയുവിലുമാണ്. ചികിത്സയിലുള്ളവരെ പ്രത്യേക മെഡിക്കൽ സംഘം പരിശോധിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യക്കുപ്പികളടങ്ങിയ 15 പെട്ടികളും പിടിച്ചെടുത്തു. കസ്റ്റഡിയിലെടുത്തവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വ്യാജമദ്യം ഉല്പാദിപ്പിച്ച് വില കൂടിയ മദ്യ കുപ്പികളില്‍ നിറച്ചാണ് ശരിക്കുള്ള മദ്യമാണെന്ന് വിശ്വസിപ്പിച്ച് വില്പന നടത്തിയത്. എത്ര കുപ്പി വ്യാജമദ്യം വിറ്റഴിച്ചു, എവിടെയെക്കെ മദ്യം വിതരണം ചെയ്തു എന്നീ കാര്യങ്ങള്‍ കണ്ടെത്താനായി പോലീസ് അന്വേഷണം നടത്തിവരികയാണ്. വ്യാജമദ്യ സാമ്പിളുകള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു. ഗുജറാത്തില്‍ മദ്യനിരോധനം നിലനില്‍ക്കെയാണ് വ്യാജമദ്യം കുടിച്ച് അപകടമുണ്ടായത്.
SUMMARY: Fake liquor disaster in Gujarat; Four dead, many under treatment















