ബെംഗളൂരു: നഗരത്തിൽ പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഓഗസ്റ്റ് 22 വരെ ഗ്രേറ്റർ ബെംഗളൂരു മേഖലയിൽ 2,070 ലബോറട്ടറി സ്ഥിരീകരിച്ച ഇൻഫ്ലുവൻസ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2025ൽ ആകെ റിപ്പോർട്ട് ചെയ്ത 2,587 കേസുകളുടെ ഏകദേശം 80 ശതമാനമാണിത്.
ബെംഗളൂരു അർബൻ ജില്ലയിൽ മാത്രം 1,011 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബെംഗളൂരു റൂറലിലും ബെംഗളൂരു സൗത്ത് ജില്ലയിലും 26 വീതം കേസുകളും കണ്ടെത്തിയിട്ടുണ്ട്.
സംസ്ഥാനത്താകെ ഈ വർഷം ഇതുവരെ 4,212 ഇൻഫ്ലുവൻസ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം മുഴുവൻ 4,583 കേസുകളായിരുന്നു. 32 ജില്ലകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഇത് അസാധാരണമായ രോഗവ്യാപനമല്ലെന്നും സാധാരണ കാലാവസ്ഥാ ഘട്ടത്തിലെ വർധനയാണെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. കർണാടകയിൽ സാധാരണയായി ജനുവരി–മാർച്ച്, ജൂലൈ–സെപ്റ്റംബർ കാലയളവിലാണ് ഫ്ലൂ കേസുകൾ കൂടുതലായി കാണപ്പെടുന്നത്.
രോഗനിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രികളിൽ ആവശ്യമായ എൻ95 മാസ്കുകൾ, പി.പി.ഇ കിറ്റുകൾ, ഒസെൽറ്റാമിവിർ തുടങ്ങിയവയുടെ ലഭ്യത ഉറപ്പാക്കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവർ തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുകയും സ്വയം മരുന്ന് കഴിക്കാതെ നേരത്തെ ചികിത്സ തേടുകയും വേണമെന്നും നിർദേശിച്ചിട്ടുണ്ട്.
SUMMARY: Fever cases are on the rise in Bengaluru















