ബെംഗളൂരു: കർണാടക മുൻവിദ്യാഭ്യാസമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.സി. നാഗേഷ് (67) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ മകളുടെ വസതിയിൽ ചൊവ്വാഴ്ചയായിരുന്നു അന്ത്യം.
2021 മുതൽ 2023 വരെ ബസവരാജ് ബൊമ്മെയുടെ നേതൃത്വത്തിലുളള ബി.ജെ.പി. സർക്കാരിൽ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബി.സി. നാഗേഷ് ദേശീയതലത്തിൽ ചർച്ചയായ തീരുമാനങ്ങൾ നടപ്പാക്കിയ നേതാവാണ്. ക്ലാസ്‌മുറികളിൽ മുസ്‌ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കർണാടക വിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിക്കുന്നത് നാഗേഷ് മന്ത്രിയായിരിക്കുമ്പോഴാണ്.
എൻജിനീയറിങ് ബിരുദധാരിയായ നാഗേഷ് എബിവിപിയിലൂടെയാണ് ബിജെപിയിലെത്തിയത്. തിപ്തൂരിൽ നിന്നു 2008-ലാണ് ആദ്യം എം.എൽ.എ.യായി നിയമസഭയിലെത്തിയത്. 2013-ൽ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അദ്ദേഹം 2018-ൽ വിജയിച്ച് വീണ്ടും നിയമസഭയിലെത്തിയാണ് വിദ്യാഭ്യാസമന്ത്രിയായത്. മന്ത്രിയായിരിക്കെ മത്സരിച്ച 2023-ലെ തിരഞ്ഞെടുപ്പിൽ പക്ഷേ, വിജയിക്കാനായില്ല.
നാഗേഷിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ബി.ജെ.പി.യുടെ ബെംഗളൂരു ആസ്ഥാനമായ ജഗന്നാഥഭവനിൽ പൊതുദർശനത്തിനുവെച്ചു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉൾപ്പെടെ വിവിധ പാർട്ടികളുടെ നേതാക്കൾ ആദരാഞ്ജലിയർപ്പിക്കാനെത്തി. വൈകീട്ട് തിപ്ട്ടൂരിൽ സംസ്കാരംനടന്നു. ഭാര്യ: വീണ. മക്കൾ: വിശ്വദീപ്, ശാരദ.
















