ന്യൂജഴ്സി: സ്വീഡനെ തകർത്തെറിഞ്ഞ് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ. റൗണ്ട് ഓഫ് 32 മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്വീഡനെ കീഴടക്കിയത്. കിലിയൻ എംബാപ്പെ ഇരട്ട ഗോൾ മികവിലാണ് ഫ്രാൻസിന്റെ വിജയം. ഇതോടെ ഈ ലോകകപ്പിൽ എംബാപ്പെയ്ക്ക് ആറു ഗോളായി. ബ്രാഡ്‌ലി ബാർക്കോളയാണ് ഫ്രാൻസിനായി ഗോൾ നേടിയ മറ്റൊരു താരം. ലോകകപ്പ് മത്സരങ്ങളിലാകെ 18 മത്സരങ്ങളിൽനിന്ന് 18 ഗോളുകളും സ്വന്തമാക്കിയ 27കാരന് മുന്നിൽ ലയണൽ മെസി മാത്രമാണുള്ളത്. 29 മത്സരങ്ങളിൽ നിന്ന് നേടിയ 19 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.
മത്സരത്തിലുടനീളം ഫ്രാൻസിന്റെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സ്വീഡൻ ബുദ്ധിമുട്ടി. എംബാപ്പെ തന്നെയായിരുന്നു മുന്നേറ്റങ്ങളുടെ കേന്ദ്രബിന്ദു. 45-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെയുടെ പാസിൽ നിന്ന് പന്ത് സ്വീകരിച്ച എംബാപ്പെ, ഡിഫെൻഡർമാരെ വെട്ടിച്ച് മുന്നേറി വലങ്കാലൻ ഷോട്ടിലൂടെ ജാക്കോബ് വിഡെൽ സെറ്റർസ്ട്രോമിനെ മറികടന്ന് പന്ത് വലയിലാക്കി. രണ്ടാം പകുതിയിലും ഫ്രാൻസ് ഇതേ ശൈലിയിലാണ് ഇറങ്ങിയത്. വളരെ ചെറിയ വ്യത്യാസങ്ങളിൽ മികച്ച ചില അവസരങ്ങൾ നഷ്ടപ്പെടുത്തിയ ശേഷം, ഒടുവിൽ 53-ാം മിനിറ്റിൽ ഫ്രാൻസ് തങ്ങളുടെ കൃത്യത വീണ്ടെടുത്തു. ബ്രാഡ്‌ലി ബാർക്കോള സ്വീഡിഷ് ഗോൾകീപ്പർക്ക് മുകളിലൂടെ പന്ത് ചിപ്പ് ചെയ്ത് വലയിലെത്തിച്ച് ലീഡ് ഇരട്ടിയാക്കി. ഇരുപത് മിനിറ്റുകൾക്ക് ശേഷം മൈക്കൽ ഒലിസെയുടെ മനോഹരമായ ഒരു ത്രൂ-ബോളിൽ നിന്ന് ലഭിച്ച പന്ത് ഗോൾകീപ്പറെ മറികടന്ന് വലയിലേക്ക് തിരിച്ചുവിട്ടു എംബാപ്പെ തന്റെ രണ്ടാമത്തെ ഗോളും നേടി. ഫ്രഞ്ച് പട നിരന്തരം ആക്രമിച്ച് കയറിയതോടെ പതറിപ്പോയ സ്വീഡന് ആകെ മൂന്ന് ഗോളവസരങ്ങൾ മാത്രമാണ് ലഭിച്ചത്.
അടുത്ത ഘട്ടത്തിൽ പരാഗ്വേയാണ് ഫ്രാൻസിനെ കാത്തിരിക്കുന്നത്.
















