തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത്. ശബരിമല ആചാര സംരക്ഷണം മുതല്‍ കാർഷിക-ക്ഷേമ പദ്ധതികള്‍ വരെ നീളുന്ന വിപുലമായ പ്രഖ്യാപനങ്ങളാണ് പത്രികയുടെ പ്രധാന ആകർഷണം.
ക്ഷേമ പെൻഷനുകള്‍ വർധിപ്പിക്കുന്നതിനൊപ്പം സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കർഷകർക്കും മുൻഗണന നല്‍കുന്ന നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്. ഉമ്മൻചാണ്ടിയുടെ പേരില്‍ സൗജന്യ ആരോഗ്യ ഇൻഷുറൻസും, സംസ്ഥാനത്ത് സമാധാനം ഉറപ്പാക്കാൻ പ്രത്യേക വകുപ്പും പത്രിക വിഭാവനം ചെയ്യുന്നു. ക്ഷേമ പെൻഷനുകള്‍ 3000 രൂപയായി വർധിപ്പിക്കുമെന്നും, സ്ത്രീകള്‍ക്ക് കെഎസ്‌ആർടിസി ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നു.
എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപവരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും എന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. കൂടാതെ, സാമൂഹിക സുരക്ഷാ പെൻഷൻ ഔദാര്യത്തിനു പകരം അവകാശമാക്കുന്നതിനായി നിയമം കൊണ്ടുവരുമെന്നും പത്രികയില്‍ വ്യക്തമാക്കുന്നു. കാർഷിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് റബ്ബറിന്റെ താങ്ങുവില 300 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം കർഷകർക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി വർധിപ്പിക്കുമെന്നും പത്രികയിലുണ്ട്. ക്യാമ്പസുകളിലെ റാഗിംഗിന് അന്ത്യമിടാൻ പൂക്കോട് വെറ്ററിനറി കോളേജില്‍ കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരില്‍ പ്രത്യേക വിരുദ്ധ പദ്ധതിയും യുഡിഎഫ് വിഭാവനം ചെയ്യുന്നു. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുൻകാല പദ്ധതിയായ ‘ആശ്രയ’ പദ്ധതി പരിഷ്കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ – പിങ്ക് റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിർമാർജനം ചെയ്യാൻ പ്രത്യേക കർമ്മ പദ്ധതി.
സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകള്‍, അർഹരായവർക്ക് പ്രയോറിറ്റി റേഷൻ കാർഡ്, സൗജന്യ റേഷൻ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്. ഭരണരംഗത്ത് സമാധാനവകുപ്പും സഹിഷ്ണുതാ വകുപ്പും പുതുതായി രൂപീകരിക്കുമെന്നതാണ് മറ്റൊരു ശ്രദ്ധേയമായ നിർദ്ദേശം. ദേവസ്വം ബോർഡുകളിലെ അഴിമതി തുടച്ചുനീക്കാൻ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും പ്രകടനപത്രികയിലൂടെ ഐക്യമുന്നണി വോട്ടർമാർക്ക് ഉറപ്പുനല്‍കുന്നു.
SUMMARY: Welfare pension to be increased to Rs 3000, free travel for women in KSRTC buses; UDF releases manifesto















