കൊച്ചി: അയ്യപ്പ സംഗമത്തിന്റെ അന്നദാനവുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. അവസാന ദിവസം കൂടുതല്‍ പേർക്ക് ഭക്ഷണം നല്‍കിയെന്ന് കാട്ടി തുക തട്ടിയെടുത്തു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് പുറമെ പമ്പയിലെത്തിയ ആയിരക്കണക്കിന് അയ്യപ്പ ഭക്തർക്കും സാധാരണക്കാരായ തൊഴിലാളികള്‍ക്കും വിഭവസമൃദ്ധമായ ഭക്ഷണം നല്‍കിയിട്ടുണ്ട്.
നേരത്തെ കണക്കാക്കിയതിനേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തതെന്നും ശബരിമലയുടെ മഹത്വം ലോകത്തിന് മുന്നിലെത്തിക്കാൻ സംഘടിപ്പിച്ച പരിപാടിയെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങള്‍ ദൗർഭാഗ്യകരമാണെന്നും ബോർഡ് വാർത്താക്കുറിപ്പില്‍ അറിയിച്ചു.
ഓഡിറ്റ് റിപ്പോർട്ടിലെ സാങ്കേതിക പ്രശ്നങ്ങളെക്കുറിച്ചും ബോർഡ് വ്യക്തത വരുത്തി. കോടതി നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ റിപ്പോർട്ട് സമർപ്പിക്കേണ്ടി വന്നതിനാലാണ് ചില ന്യൂനതകള്‍ സംഭവിച്ചത്. ബില്ലുകളുടെ ആധികാരികത പൂർണ്ണമായി പരിശോധിച്ച ശേഷം മാത്രമേ തുടർനടപടികള്‍ സ്വീകരിക്കുകയുള്ളൂ. ഈ മാസം 17-ന് ചേരുന്ന ബോർഡ് യോഗത്തില്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നും ദേവസ്വം ബോർഡ് കൂട്ടിച്ചേർത്തു. അനാവശ്യ ധൂർത്തോ അഴിമതിയോ നടന്നിട്ടില്ലെന്നും സുതാര്യമായ രീതിയിലാണ് എല്ലാ കാര്യങ്ങളും നടന്നതെന്നും ബോർഡ് ഉറപ്പിച്ചു പറഞ്ഞു.
SUMMARY: Global Ayyappa Sangam; Travancore Devaswom Board rejects audit report
















