തിരുവനന്തപുരം: ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി. ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു. ആഗസ്റ്റ് 9ന് മട്ടാഞ്ചേരിയിലെ വസതിയില്‍ നിന്നാണ് തിരുവനന്തപുരം സൈബർ പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മോഹൻദാസ് വിവാദ പരാമർശങ്ങള്‍ നടത്തിയത്. ഡല്‍ഹി ജന്തർ മന്തറില്‍ പ്രക്ഷോഭം നടത്തിയ വിദ്യാർഥികള്‍ക്ക് നേരെ വെടിയുതിർക്കണമെന്നും, ആളുകള്‍ മരിച്ചാലും സമരം അടിച്ചമർത്തണമെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന. കൂടാതെ സമരം ചെയ്ത പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും നടത്തിയിരുന്നു. ഈ പരിശോധനയില്‍ അധിക്ഷേപ വീഡിയോ ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.
എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്മോൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജൂലൈ 29-നാണ് പോലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്‌ട്, കേരള പോലീസ് ആക്‌ട് എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരം ലഹളയ്ക്ക് ശ്രമിച്ചതടക്കം നാല് കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളുടെ ലാപ്ടോപ്പും ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
SUMMARY: Hate speech remarks: Bail for T.G. Mohandas
















