ഇടുക്കി: അതീവ സുരക്ഷാ മേഖലയായ മുല്ലപ്പെരിയാർ കനാലിലും കടുവാ സങ്കേതത്തിന് മുകളിലും നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തമിഴ്‌നാട് സംഘം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ വിവാദം ശക്തമാകുന്നു. വന്യജീവികള്‍ക്കും മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയില്‍ ചിത്രീകരിച്ച ആകാശദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
തമിഴ്‌നാട് പെരിയകുളം എംഎല്‍എയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ കേരള വനംവകുപ്പും പോലീസും അന്വേഷണം ഊർജ്ജിതമാക്കി. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയർത്തിയ സമയത്താണ് ഡ്രോണ്‍ കാമറ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകർത്തിയത്. കടുവാ സങ്കേതത്തിലെ സാന്ദ്രമായ വനമേഖല, മുല്ലപ്പെരിയാർ പ്രധാന കനാല്‍, വെള്ളമൊഴുക്കി വിടുന്നതിന്റെ ദൃശ്യങ്ങള്‍ എന്നിവയാണ് വിഡിയോയിലുള്ളത്.
കേന്ദ്ര സിവില്‍ ഏവിയേഷൻ മന്ത്രാലയത്തിന്റെ മാർഗ്ഗനിര്‍ദേശങ്ങള്‍ക്കും വന്യജീവി സംരക്ഷണ നിയമത്തിനും വിരുദ്ധമായാണ് കേന്ദ്രാവിഷ്കൃത കടുവാ സങ്കേതത്തിന്റെ വ്യോമാതിർത്തിയില്‍ ഡ്രോണ്‍ പറത്തിയത്. പെരിയാർ ടൈഗർ റിസർവുകള്‍ പോലുള്ള അതീവ നിരോധിത മേഖലകളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നത് കാട്ടു മൃഗങ്ങളുടെ സ്വാഭാവിക ജീവിതത്തിന് തടസ്സമുണ്ടാക്കുമെന്നതിനാല്‍ കർശന വിലക്കുണ്ട്. കൂടാതെ, അന്തർസംസ്ഥാന അണക്കെട്ട് നിലനില്‍ക്കുന്ന മേഖലയായതിനാല്‍ ഇവിടെ പ്രത്യേക സുരക്ഷാ പ്രോട്ടോക്കോളും നിലവിലുണ്ട്.
സംഭവത്തില്‍ ഡിജിസിഎ നിയമപ്രകാരവും വന്യജീവി സംരക്ഷണ നിയമപ്രകാരവും കേസെടുക്കാനാണ് വനംവകുപ്പ് പെരിയാർ ഈസ്റ്റ് ഡിവിഷൻ അധികൃതരുടെ തീരുമാനം. കേരള വനംവകുപ്പിന്റെയോ പോലീസിന്റെയോ യാതൊരുവിധ മുൻകൂർ അനുമതിയും ഇല്ലാതെയാണ് സംഘം വനത്തിനുള്ളില്‍ ഡ്രോണ്‍ പ്രവർത്തിപ്പിച്ചത്. കാമറ പ്രവർത്തിപ്പിച്ച വ്യക്തികളെ കണ്ടെത്തുന്നതിനായി തമിഴ്‌നാട് വനംവകുപ്പിന്റെയും പോലീസിന്റെയും സഹായം തേടുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
SUMMARY: Tamil Nadu team captures visuals of Mullaperiyar canal and forest area; flies drone without permission
















