തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതിനാൽ സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ കണ്ണൂർ കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലെർട്ട് പ്രഖ്യാപിച്ചത്. ഇന്നുമുതൽ ഈമാസം 27 വരെയുള്ള ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമായേക്കും. കേരളം -കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻപിടുത്തത്തിന് വിലക്കുണ്ട്. ഉത്രാടം,തിരുവോണം ദിനങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ തീരദേശങ്ങളിൽ ഇന്ന് ഉച്ചവരെ ഉയർന്ന തിരമാല മുന്നറിയിപ്പുണ്ട്. ഉത്രാടം ദിവസമായ 25-ാം തീയതി കോട്ടയം, എറണാകുളം ഇടുക്കി ജില്ലയിൽ മഴ സാധ്യത പ്രവചിക്കുന്നു. ഓണദിവസം മഴ കുറയും എന്നാണ് വിലയിരുത്തൽ.
25 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
SUMMARY: Heavy rain is likely in the state today and tomorrow
















