കൊച്ചി: കുംഭമേള വൈറല്‍ താരത്തിന് സുരക്ഷ ഒരുക്കാന്‍ പോലീസിന് കേരള ഹൈക്കോടതിയുടെ നിര്‍ദേശം. തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് മതിയായ സുരക്ഷ നല്‍കാന്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയത്. ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം മധ്യപ്രദേശ് പോലീസില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ അവരുടെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍ഹാന്‍ പ്രതിയാണ്. പെണ്‍കുട്ടിയെ ഫർഹാൻ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെടുന്നത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍ഹാന്‍ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ മധ്യപ്രദേശ് പോലീസ് എതിര്‍ത്തിരുന്നു.
പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നേടാന്‍ രേഖകള്‍ തിരുത്തിയെന്നാണ് മധ്യപ്രദേശ് പോലീസിന്റെ വാദം. ഫര്‍ഹാന്‍ ഖാനെതിരെ പട്ടികജാതി പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തുമെന്നാണ് വിവരം. പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജനന രജിസ്ട്രാറുടെ മുന്നില്‍ വ്യാജ വിവരം നല്‍കി സര്‍ട്ടിഫിക്കറ്റ് നേടിയെന്നാണ് മധ്യപ്രദേശ് പോലീസ് പറയുന്നത്.
ഇതിന് ബിഎന്‍എസ് അനുസരിച്ച് വ്യാജരേഖ ചമച്ചെന്ന കുറ്റം ചുമത്തും. പെണ്‍കുട്ടിക്ക് പതിനാറ് വയസ് മാത്രമാണ് പ്രായം. സര്‍ട്ടിഫിക്കറ്റിലെ ജനന ദിവസവും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. പെണ്‍കുട്ടിയുടെ വിവാഹം അസാധുവാണ് എന്ന് മധ്യപ്രദേശ് പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞു.
SUMMARY: Life threatened; High Court orders police protection for Kumbh Mela viral girl















